Site iconSite icon Janayugom Online

സന്നദ്ധ സംഘടനകള്‍ക്ക് വിദേശനാണ്യ നിയന്ത്രണം; ഇന്ത്യന്‍ നിലപാടിന് അന്താരാഷ്ട്ര വിമര്‍ശനം

സന്നദ്ധ സംഘടനകളുടെ (എന്‍ജിഒ) വിദേശനാണ്യ വിനിമയത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്). വിഷയത്തില്‍ മതപരമായ വിവേചനം ദൃശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദു വിഭാഗം സംഘടനകളുടെ ലൈസന്‍സ് നിലനിര്‍ത്തുന്നതില്‍ വിവേചനം കാട്ടുന്നു. തീവ്രവാദ ഫണ്ടിങ് നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് സന്നദ്ധ സംഘടനകളുടെ വിദേശ്യനാണ്യ വിനിമയ ലൈസന്‍സ് റദ്ദാക്കുന്ന നടപടി നിതീകരികരിക്കാനാവില്ലെന്ന് എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തലത്തില്‍ തീവ്രവാദ ഫണ്ടിങ് , വിദേശനാണ്യ വിനിമയത്തിന്റെ മറവിലുള്ള സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കുന്ന യുഎന്‍ അനുബന്ധ സംഘടനയാണ് എഫ്എടിഎഫ്.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന (എന്‍പിഒ) സംഘടനകളുടെ വിദേശനാണ്യ വിനിമയ ലൈസന്‍സ് റദ്ദാക്കുക വഴി തീവ്രവാദ ഫണ്ടിങ് നിലയ്ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈമാസം 19ന് പുറത്തിറക്കിയ സെക്കന്‍ഡ് മ്യൂച്ചല്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടിലാണ് എന്‍പിഒകള്‍ക്കെതിരെ കടുത്തനടപടിയെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കുറ്റപ്പെടുത്തുന്നത്. ജൂണില്‍ നടക്കുന്ന എഫ്എടിഎഫ് പ്ലീനറി യോഗത്തില്‍ റിപ്പോര്‍ട്ട് വിശദ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ഇന്ത്യയിലെ പല സംഘടനകളും സത്യസന്ധമായും ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കുന്ന അവസരത്തിലാണ് ഇവരുടെ ധനമാര്‍ഗം വിച്ഛേദിക്കുന്ന പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. വിദേശനാണ്യ വിനിമയം നിയമം ഇന്ത്യ ഉപയോഗിക്കുന്നത് എഫ്എടിഎഫ് നിര്‍ദേശം അനുസരിച്ചല്ല. 11 മാനദണ്ഡങ്ങളില്‍ ആറെണ്ണം മാത്രമേ ഇന്ത്യ പാലിക്കുന്നുള്ളു. ബാക്കിയുള്ള അഞ്ചെണ്ണം ഭാഗികമായേ പാലിച്ചിട്ടുള്ളൂ. സാങ്കേതിക വിഷയത്തില്‍ 40 ശുപാര്‍ശകളില്‍ 11 എണ്ണം ഇന്ത്യ പൂര്‍ണമായി അനുസരിക്കുന്നുണ്ട്. ബാക്കിയുള്ള വിഷയങ്ങളില്‍ മിതമായ തോതിലുള്ള നടപ്പാക്കല്‍ ആണ് കൈവരിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ മോഡി സര്‍ക്കാരിന്റെ വിവേചനപരമായ തീരുമാനങ്ങളെ കുറ്റപ്പെടുത്തിയിരുന്നു.

Exit mobile version