Site icon Janayugom Online

പുതിയ വനസംരക്ഷണ നിയമം ; കുത്തകകള്‍ക്ക് അനുകൂലം, ജൂണ്‍ 30 ദേശവ്യാപക കരിദിനം

വനസംരക്ഷണ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ലോക്സഭയില്‍ അവതരിപ്പിച്ച കേന്ദ്ര വനസംരക്ഷണ നിയമം കുത്തകകള്‍ക്ക് അനുകൂലവും ആദിവാസികളുടെ ജീവിക്കാനുള്ള അവകാശത്തെ പാടേ ഇല്ലാതാക്കുന്നതുമാണെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള വനസംരക്ഷണ നിയമം പൊളിച്ചെഴുതാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കുത്തക കമ്പനിക്ക് അനുകൂലമാണെന്നും ഭാവിയില്‍ ഇത് വലിയ തോതിലുളള വനനശീകരണത്തിലേയ്ക്ക് വഴിതെളിക്കുമെന്നും ഭൂമി അധികാര്‍ ആന്ദോളന്‍ (ബിബിഎ) ഭാരവാഹികള്‍ പറഞ്ഞു. ആദിവാസി ഗോത്ര വിഭാഗം ജനങ്ങള്‍ക്ക് വനഭൂമിയില്‍ ഉണ്ടായിരുന്ന അധികാരം പുതിയ ബില്‍ നിയമമാകുന്നതോടെ ഇല്ലാതാകും. കുത്തക കമ്പനികള്‍ക്ക് വനം കൈയ്യേറാനുള്ള അവസരം ഇതുവഴി ലഭിക്കുമെന്നും ബിബിഎ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

മാറുന്ന കാലാവസ്ഥാ, സാമുഹ്യ‑പാരിസ്ഥിതിക വിഷയങ്ങള്‍ ലഘുകരിക്കുക, 2070 ഓടെ ഹരിതഗൃഹ വാതക നിര്‍മ്മാര്‍ജനം ഇല്ലാതാക്കുക എന്നിവയാണ് പുതിയ ഭേദഗതി ബില്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് അവകാശവാദം. എന്നാല്‍ വനനശീകരണത്തിനും ആദിവാസി ഗോത്ര വിഭാഗം ജനങ്ങളുടെ ഭൂമിയെന്ന അവകാശം ഹനിക്കുകയും ചെയ്യുന്ന പരിഷ്കരിച്ച ബില്‍ ഉടനടി പിന്‍വലിക്കണമെന്നും ബിബിഎ ആവശ്യപ്പെട്ടു.

നിലവിലുള്ള വനസംരക്ഷണ നിയമ വ്യവസ്ഥ പ്രകാരം ഗ്രാമസഭകള്‍ക്കുള്ള വനത്തിന്റെ അധികാരം ഇല്ലാതാകുന്നതിനു പുതിയ പരിഷ്കാരം വഴിതെളിക്കും. വനഭൂമി വനേതര ആവശ്യത്തിന് ഉപയോഗിക്കുന്നതിനും, ആദിവാസി ഗോത്ര വിഭാഗത്തിന്റെ ഉന്നമന്നത്തിനുമായി വിനിയോഗിക്കുകയും ചെയ്യുക എന്ന നിയമം അട്ടിമറിക്കപ്പെടും. ഭൂമിയ്ക്ക് മേലുള്ള അവകാശം കുത്തക കമ്പനികള്‍ക്കല്ല എന്നാവശ്യപ്പെട്ട് ഈമാസം 30 ന് ദേശവ്യാപക കരിദിനം ആചാരിക്കാനും ബിബിഎ തീരുമാനിച്ചു.

ഉത്തരവിന്റെ തമിഴ് പരിഭാഷ നല്‍കണം

ന്യൂഡല്‍ഹി: 2023 ലെ വനസംരക്ഷണ നിയമ ഭേദഗതി സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. നിയമ ഭേദഗതി ഉത്തരവ് ഇംഗ്ലിഷിലും ഹിന്ദിയിലും ഇറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് മദ്രാസ് ഹൈക്കോടതി സ്റ്റേയ്ക്ക് കാരണമായി ചുണ്ടിക്കാട്ടിയത്. വിഷയത്തില്‍ ഇടപെട്ട സുപ്രീം കോടതി ഉത്തരവിന്റെ തമിഴ് പകര്‍പ്പ് ഈമാസം അഞ്ചിനകം ഹര്‍ജിക്കാര്‍ക്ക് നല്‍കാനും ജസ്റ്റിസ് ദീപങ്കര്‍ ദത്തയും പങ്കജ്മിത്തലും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. നിയമനിര്‍മ്മാണ കാര്യങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍ ആശാസ്യമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചുവെങ്കിലും ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെട്ടില്ല.

Eng­lish Sum­ma­ry: for­est pro­tec­tion amend­ment act
You may also like this video

Exit mobile version