Site iconSite icon Janayugom Online

ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് ജീവപര്യന്തം തടവ്

ദക്ഷിണ കൊറിയയിൽ പട്ടാള അട്ടിമറിക്ക് ശ്രമിച്ച കേസിൽ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് ജീവപര്യന്തം തടവുശിക്ഷ. 2024 ഡിസംബറിൽ രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്താൻ ശ്രമിച്ചതിലൂടെ രാജ്യദ്രോഹം നടത്തിയെന്ന കുറ്റത്തിനാണ് സിയോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി വിധി പ്രസ്താവിച്ചത്. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനും പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനുമാണ് യൂൻ ശ്രമിച്ചതെന്ന് പ്രിസൈഡിംഗ് ജഡ്ജി ജി ഗ്വി-യോൻ നിരീക്ഷിച്ചു. “പാർലമെന്റിനെ ദീർഘകാലത്തേക്ക് നിശ്ചലമാക്കുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യം. പട്ടാളനിയമ പ്രഖ്യാപനം സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും ഇതിൽ പ്രതി ഒട്ടും ഖേദിക്കുന്നില്ലെന്നും കോടതി കണ്ടെത്തി,” ജഡ്ജി വിധിന്യായത്തിൽ വ്യക്തമാക്കി.

സ്പെഷ്യൽ പ്രോസിക്യൂട്ടർ വധശിക്ഷയാണ് യൂനിനായി ആവശ്യപ്പെട്ടിരുന്നത്. രാജ്യത്തെ ജനാധിപത്യത്തിന് യൂൻ വലിയ ഭീഷണി ഉയർത്തിയതായി പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, കൃത്യമായ പ്ലാനിംഗ് ഇല്ലാതെ നടത്തിയ ഈ നീക്കത്തിൽ ആളപായമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി ശിക്ഷ ജീവപര്യന്തമായി നിശ്ചയിച്ചത്. 

Exit mobile version