Site iconSite icon Janayugom Online

അശ്ലീല ചിത്രങ്ങളും നിരോധിത വസ്തുക്കളും: തായ്‌ലൻഡിൽ മഠാധിപതി അടക്കം നാല് ബുദ്ധ സന്യാസിമാർ അറസ്റ്റിൽ

തായ്ലഡിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അശ്ലീല ചിത്രങ്ങളും മറ്റ് അനുബന്ധ സാധനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് നാല് ബുദ്ധ സന്യാസിമാരെ അറസ്റ്റ് ചെയ്തു. ചോൻബൂരി പ്രവിശ്യയിലെ ഫ്രോം സന്തോൺ മൊണാസ്ട്രിയിൽ നിന്നാണ് നിരോധിത വസ്തുകൾ പൊലീസ് കണ്ടെത്തിയത്. അനധികൃതമായി രാജ്യത്ത് താമസിക്കുകയായിരുന്ന കാരെൻ പൗരന്മാരെന്ന് കണ്ടെത്തിയ ഫ്രാ സുപാച്ചായ് ജന്താവോങ് (35), ഫ്രാ വിറാറ്റ് മുക്ദസനിത് (45), ഫ്രാ തനാപോൾ മൈസൺ (59), ക്ഷേത്ര മഠാധിപതി ഫ്രാ ഫോട്ടിസാങ് തെയ്ബ്മുവാൻ എന്നിവരാണ് അറസ്റ്റിലായത്. 

തോക്കും ലഹരിമരുന്നും സന്യാസിമാർ കൈവശം വച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധനയ്ക്കായി പൊലീസ് എത്തിയത്. ഉദ്യോഗസ്ഥർ കിടപ്പുമുറികളിൽ നടത്തിയ പരിശോധനയിൽ പണം, പിസ്റ്റൾ, സെക്സ് ടോയ്, പോൺ ഡിസ്കുള്ള ഒരു ഡിവിഡി പ്ലെയർ, അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സ്ത്രീകളുടെ കോൺടാക്റ്റ് ലിസ്റ്റ് എന്നിവ കണ്ടെത്തി. പിടിയിലായവരിൽ മൂന്ന് സന്യാസിമാർ ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്ര മൈതാനത്ത് ലഹരിമരുന്നും തോക്കും ഉപയോഗിച്ചതായി ഗ്രാമവാസികൾ പരാതിപ്പെട്ടതിനെത്തുടർന്നാണ് റെയ്ഡ് നടത്തിയത്. ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയ മൂന്ന് സന്യാസിമാരെ പുനരധിവാസത്തിനായി പൊലീസിനും ബന്ധപ്പെട്ട അധികാരികൾക്കും കൈമാറി. മഠാധിപതിയെ ചോദ്യം ചെയ്യലിനായി പൊലീസിന് കൈമാറി. തുടർന്ന് മഠാധിപതിയെ ജന്മരാജ്യത്തേക്ക് നാടുകടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Exit mobile version