Site iconSite icon Janayugom Online

നാല് ഉക്രെയ്ന്‍ പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമായി

ഉക്രെയ്‌നിൽ ഹിതപരിശോധന പൂർത്തിയാക്കിയ നാല്‌ പ്രദേശങ്ങളെ റഷ്യയുടെ ഭാഗമാക്കി പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. ഉക്രെയ്നില്‍ റഷ്യ നടത്തിയ ഏഴുമാസത്തെ സൈനിക നടപടിക്ക് ശേഷമാണ് കൂട്ടിച്ചേര്‍ക്കല്‍. ക്രെംലിനിലെ സെന്റ്‌ ജോർജ്‌ ഹാളിൽ നടന്ന ചടങ്ങിലാണ് ഡൊണെട്സ്ക്‌, ലുഹാൻസ്ക്‌ സ്വതന്ത്ര റിപ്പബ്ലിക്കുകൾ, സപ്പോറീഷ്യ, ഖേർസൺ മേഖലകൾ എന്നിവ റഷ്യയോട് കൂട്ടിച്ചേര്‍ത്തത്.
ലക്ഷക്കണക്കിന് ആളുകളുടെ ആഗ്രഹമാണ് പൂര്‍ത്തിയായിരിക്കുന്നതെന്ന് ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് പുടിന്‍ പറഞ്ഞു. ഉക്രെയ്ന്റെ 15 ശതമാനത്തോളം വരുന്ന പ്രദേശമാണ് റഷ്യയുടെ ഭാഗമായിരിക്കുന്നത്. ഹിതപരിശോധന നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് ഔദ്യോഗിക കൂട്ടിച്ചേര്‍ക്കല്‍ നടക്കുന്നത്. ഹിതപരിശോധനയിൽ നാല്‌ മേഖലയിലെയും ജനങ്ങൾ റഷ്യയുടെ ഭാഗമാകുന്നതിനെ പിന്തുണച്ചു.
കൂട്ടിച്ചേര്‍ക്കലിനെ അംഗീകരിക്കില്ലെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വ്യക്തമാക്കി. ജനങ്ങളെ പുറത്തിറങ്ങുന്നതിൽനിന്ന്‌ വിലക്കിയും ആയുധധാരികളായ ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തിയുമാണ് ഹിതപരിശോധന നടത്തിയതെന്നാണ് ഉക്രെയ്ന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നത്. 2014ൽ ക്രിമിയ റഷ്യയുടെ ഭാ​ഗമായതും ഹിതപരിശോധനയിലൂടെയാണ്. നാല് പുതിയ മേഖലകള്‍ കൂടി റഷ്യയുടെ ഭാഗമായിരിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു. ഉക്രെയ്ന്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും വിട്ടുവീഴ്ചയ്ക്കും ചര്‍ച്ചകള്‍ക്കും തയ്യാറാകണമെന്നും ചടങ്ങില്‍ പുടിന്‍ പറഞ്ഞു.
Eng­lish Summary:Four Ukrain­ian regions became part of Russia
You may also like this video:

Exit mobile version