Site iconSite icon Janayugom Online

ഗ്രാമവികസന കേന്ദ്രം എന്‍ജിനീയര്‍ എന്ന വ്യാജേന തിരുവല്ലയിലെ രണ്ട് ഫര്‍ണീച്ചര്‍ കടകളില്‍ തട്ടിപ്പ്

പത്തനംതിട്ട ഗ്രാമവികസന കേന്ദ്രം എന്‍ജിനീയര്‍ എന്ന് സ്വയം പരിചയപ്പെടുത്തി തിരുവല്ലയിലെ രണ്ട് ഫര്‍ണീച്ചര്‍ കടകളില്‍ തട്ടിപ്പ് നടത്തി യുവാവ്. രണ്ട് കടകളില്‍ നിന്നായി മൂന്ന് ലക്ഷത്തോളം രൂപയും തട്ടിയെടുത്തു. തിരുവല്ല നഗരത്തിലുള്ള തോപ്പില്‍ ഫര്‍ണീച്ചര്‍, പെരുംതുരുത്തിയിലെ എകെ ഫര്‍ണീച്ചര്‍ എന്നീ കടകളില്‍ നിന്നാണ് തട്ടിപ്പ് നടത്തിയത്.എകെ ഫര്‍ണിച്ചര്‍ മാര്‍ട്ടില്‍ എത്തിയ യുവാവ് 1.10 ലക്ഷം രൂപയോളം വിലവരുന്ന ഫര്‍ണിച്ചര്‍ വാങ്ങി. ഇതിനുശേഷം സമാന തുകയ്ക്കുള്ള ചെക്ക് കൈമാറി. കൂടെ ഗ്രാമവികസന കേന്ദ്രത്തിന്റെ സീലോടുകൂടിയ എഗ്രിമെന്റ് പേപ്പറും കൈമാറി.

തുടര്‍ന്ന് കുറച്ചുസാധനങ്ങള്‍ മറ്റൊരു കടയില്‍നിന്നുകൂടി വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഉടമയില്‍നിന്ന് പണമായി 50,000 രൂപയും വാങ്ങി.ഇവിടെനിന്ന് പോയ യുവാവ് എത്തിയത് തോപ്പില്‍ ഫര്‍ണിച്ചര്‍ മാര്‍ട്ടിലായിരുന്നു. ഇവിടെനിന്ന് ഒരുലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങി. ചെക്കും എഗ്രിമെന്റ് പേപ്പറും നല്‍കി. സാധനസാമഗ്രികള്‍ പിക്കപ്പ് വാനില്‍ കയറ്റിക്കൊണ്ടുപോയി. തുടര്‍ന്ന് ഈ സാധനങ്ങള്‍ എകെ ഫര്‍ണിച്ചര്‍ മാര്‍ട്ടില്‍ എത്തിച്ച് ഇറക്കിവെച്ചു. സാധനങ്ങള്‍ മുഴുവനായി അടുത്ത ദിവസം കറുകച്ചാലില്‍ താന്‍ നല്‍കുന്ന മേല്‍വിലാസത്തില്‍ എത്തിച്ചാല്‍ മതിയെന്ന് അറിയിച്ചു. 

എകെ ഫര്‍ണിച്ചര്‍ മാര്‍ട്ടിന്റെ പിക്കപ്പ് വാനില്‍ കറുകച്ചാലില്‍ സാധനങ്ങള്‍ എത്തിച്ചു. ചെക്കുകള്‍ മാറാന്‍ ബാങ്കുകളില്‍ എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം വ്യാപാരികള്‍ അറിഞ്ഞത്. അക്കൗണ്ട് നിലവിലില്ലെന്നാണ് ബാങ്ക് അധികാരികള്‍ അറിയിച്ചതിനെ തുടര്‍ന്ന് തിരുവല്ല പൊലീസില്‍ പരാതി നല്‍കി. കറുകച്ചാലിലെ മൊബൈല്‍ കടയില്‍നിന്ന് 90000 രൂപയുടെ ഫോണ്‍വാങ്ങി യുവാവ് മുങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

ചങ്ങനാശ്ശേരിയിലെ പലവ്യഞ്ജന മൊത്തക്കച്ചവട സ്ഥാപനത്തില്‍നിന്ന് സിവില്‍ സപ്ലൈസ് ഓഫീസര്‍ എന്ന വ്യാജേന 50 ചാക്ക് പഞ്ചസാര ഉള്‍പ്പെടെ മൂന്ന് ലക്ഷത്തോളം രൂപയുടെ പലവ്യഞ്ജനങ്ങളും സമാന തരത്തില്‍ പ്രതി തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍, ഇടുക്കി ജില്ലയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്ന വനിതാഡോക്ടറെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന എത്തി പണം തട്ടിച്ച കേസിലെ പ്രതിയായ കോട്ടയം സ്വദേശി മനുവാണ് പ്രതിയെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് പ്രാഥമികമായി ഉറപ്പിക്കുന്നത്. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനല്‍കിയതായി തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാര്‍ പറഞ്ഞു.

Exit mobile version