Site iconSite icon Janayugom Online

ശുദ്ധജലലഭ്യത ആശങ്കയില്‍: പുനരുപയോഗ സാധ്യത തേടാതെ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ശുദ്ധജലക്ഷമം രൂക്ഷമായി തുടരുന്ന അവസരത്തിലും പുനരുപയോഗ സാധ്യത പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍. ശുദ്ധീകരിച്ച മലിനജലം ജലാശയങ്ങളിലേക്ക് തുറന്ന് വിടുകയും പാര്‍ക്കുകളില്‍ ജലസേചനം നടത്താനും ഉപയോഗിക്കുന്നതിന് പകരം കൂടുതല്‍ നിര്‍ണായകമായ ഉപയോഗങ്ങള്‍ക്ക് വിനിയോഗിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് ഇന്ത്യയെ തുറിച്ച് നോക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ രേഖകള്‍ പ്രകാരം മൊത്തം ഉല്പാദിപ്പിക്കുന്ന മലിനജലത്തിന്റെ 28 ശതമാനം മാത്രമെ ഫലപ്രദമായി വിനിയോഗിക്കുന്നുള്ളു. ശുദ്ധീകരിച്ച മലിനജലത്തിന്റെ കേവലം മൂന്നു ശതമാനം മാത്രമാണ് പ്രയോജനകരമായി വിനിയോഗിക്കുന്നുള്ളുവെന്നും ബോര്‍ഡ് രേഖകള്‍ പറയുന്നു. ജലസുരക്ഷയുടെ കാര്യത്തില്‍ നേരിടുന്ന ഭീഷണി മറികടക്കാന്‍ പ്രയോജനപ്പെടില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നു. മലിനജലം ശുദ്ധീകരിക്കാന്‍ ചെലവഴിച്ച മൂലധനം കേന്ദ്ര സര്‍ക്കാരിന്റെ വിവേകരഹിതമായ നടപടി മൂലം പാഴായി പോകുന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളത്. 

രാജ്യം കടുത്ത ശുദ്ധജലക്ഷാമം അനുഭവിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പുനരുപയോഗ സാധ്യത ഇതുവരെ ഗൗരവമായി എടുത്തിട്ടില്ല എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. സംസ്കരിച്ച മലിനജലം വിദേശരാജ്യങ്ങളില്‍ വരെ വ്യാപകമായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും കൃഷിക്കും ഉപയോഗിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ബദല്‍മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുന്നത് ജലക്ഷാമം രൂക്ഷമാകാന്‍ ഇടവരുത്തുന്നതായി കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശുദ്ധീകരിച്ച മലിനജലം ഭൂഗര്‍ഭജല റീച്ചാര്‍ജ്ജിങ്, കൃഷി എന്നിവയ്ക്ക് ഉപകാരപ്രദമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും ഈപാത പിന്തുടരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു ശ്രമവും ആരംഭിച്ചിട്ടില്ല. 

കര്‍ണാടകയിലെ കോലാറില്‍ സംസ്കരിച്ച മലിനജലം കൃഷിക്കും, ഭൂഗര്‍ഭ റീച്ചാര്‍ച്ചിങ്ങിനും ഉപയോഗിക്കുന്നുണ്ട്. മലിനജലം ശുദ്ധീകരിച്ച് സംഭരിക്കുക വഴി കാര്‍ഷിക മേഖലയിലെ വേനല്‍ പ്രതിസന്ധി മറിക്കടക്കാനും സാധിക്കും. ബംഗളുരു വാട്ടര്‍ സപ്ലൈ ബോര്‍ഡ് പ്രതിദിനം 18 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നത് വഴി ഏകദേശം 164 ദശലക്ഷം രൂപ അധിക വാര്‍ഷിക വരുമാനം നേടുന്നതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എനര്‍ജി ആന്റ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. മഴവെളള സംഭരണം, മലിനീകരിച്ച ശുദ്ധജല പുനരുപയോഗം എന്നിവ വഴി രാജ്യത്തെ ശുദ്ധലലഭ്യത ഒരളവ് വരെ പരിഹരിക്കാന്‍ സാധിക്കുമെന്നിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ നിസ്സംഗത പാലിക്കുന്നത്. 

Clean water avail­abil­i­ty in con­cern: Cen­tral gov­ern­ment not look­ing for reuse option

Exit mobile version