Site icon Janayugom Online

കേരളത്തിൽ നിന്ന് പഴം-പച്ചക്കറി കയറ്റുമതി നിര്‍ത്തിവയ്ക്കുന്നു

ഗള്‍ഫ് രാജ്യങ്ങളിലേക്ക് അടക്കം വെള്ളിയാഴ്ച മുതൽ കേരളത്തിൽ നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നു. കയറ്റുമതി ചരക്ക് കൂലിയിൽ ഒക്ടോബർ ഒന്ന് മുതൽ ഏർപ്പെടുത്തിയ 18 ശതമാനം ചരക്ക് — സേവന നികുതിയിലും എയർ കാര്‍ഗോ ചാർജ് വർധനവിലും പ്രതിഷേധിച്ചാണ് വ്യാപാരികള്‍ സമരത്തിലേക്ക് നീങ്ങുന്നത്. വിമാനമാർഗം കയറ്റുമതി ചെയ്യുന്ന ചരക്കുകൂലിയിന്മേൽ 18 ശതമാനവും കപ്പൽ മാർഗമുള്ളതിൽ അ‍­ഞ്ചു ശതമാനവും ഐജിഎസ്‌ടിയാണ് ഒക്ടോബർ മുതൽ ഏർപ്പെടുത്തിയത്. ഈ തുക റീഫണ്ട് ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. കോവിഡിന് മുമ്പ് ഒരു കിലോഗ്രാമിന് കാർഗോ ചാർജ് 35 രൂപ മുതൽ അമ്പത് രൂപ വരെയായിരുന്നു. കോവിഡ് കാലം യാത്രക്കാർ കുറവാണ് എന്ന കാരണത്താൽ ഇത് നൂറുരൂപയിലധികമായി വർധിപ്പിച്ചു.

കോവിഡ് പ്രതിസന്ധികൾ മാറുകയും യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുകയും ചെയ്തിട്ടും കൂട്ടിയ ചാർജ് കുറയ്ക്കാൻ വിമാനക്കമ്പനികൾ തയാറായിട്ടില്ല. ഇ­തിന്റെ കൂടെ സർക്കാരിന്റെ പതിനെട്ട് ശതമാനം ഐജിഎസ്‌ടി കൂടെ വന്നതോടെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും വെ­ജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് എ­ക്സ്പോർട്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. വില വർധനവ് ഉണ്ടായാൽ ഇപ്പോൾ കയറ്റിയയ്ക്കുന്ന സാധനങ്ങളുടെ പത്ത് ശതമാനം പോ­­ലും ഓർഡർ തരാൻ കഴിയില്ലെന്നാണ് വിദേശരാജ്യങ്ങളിലെ കച്ചവടക്കാർ വ്യക്തമാക്കുന്നത്. അയൽരാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്കാവും ഈ ഓർഡറുകൾ പോവുക. ഇത് കേരളത്തിന്റെ കയറ്റുമതി രംഗത്തിന് വലിയ നഷ്ടം തന്നെയാണ്. ഏകദേശം കേരളത്തിൽ നിന്ന് ദിനം പ്രതി നാല് വിമാനത്താവളങ്ങളില്‍ നിന്നായി 250 ടൺ പഴങ്ങളും പച്ചക്കറികളുമാണ് കയറ്റിയയ്ക്കുന്നത്. ഇ­തിന് പുറമെയാണ് കൊച്ചിയിൽ നിന്ന് കപ്പൽ വഴി അയയ്ക്കുന്നത്.

പുതിയ സാഹചര്യത്തിൽ കേ­രളത്തിന്റെ റവന്യു വരുമാനത്തിൽ വലിയൊരു നഷ്ടം ത­ന്നെയാണ് ഉണ്ടാകാൻ പോകുന്നത്. പല സെക്ടറുകളിൽ നിന്നായി ഒരു ദിവസം അഞ്ച് ടൺ അയയ്ക്കുന്ന ഒരു എക്സ്പോർട്ടർക്ക് മാസത്തിൽ 25 ലക്ഷം രൂപ ഐജിഎസ്‌ടി അടയ്ക്കേണ്ടിവരും. ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. നിലവിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 16.8 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങളോട് വിലയിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ഉല്പന്നങ്ങൾക്ക് കഴിയാത്ത സ്ഥിതിയുമുണ്ട്. ഇതെല്ലാം കാർഷിക രംഗത്തും വലിയ പ്രതിസന്ധിയുണ്ടാക്കും. ഈ സാഹചര്യത്തിൽ കാർഗോ ചാർജ് കുറച്ചും ഐജിഎസ്‌ടി ഒഴിവാക്കിയും കേന്ദ്ര സർക്കാരും വിമാനക്കമ്പനികളും സഹായിക്കണമെന്നാണ് കയറ്റുമതിക്കാരുടെ ആവശ്യം. വാർത്താസമ്മേളനത്തിൽ അസോസിയേഷന്‍ പ്രസിഡന്റ് അഷ്റഫലി പി ഇ, സെക്രട്ടറി എം അബ്ദുൾ റഹ്‌മാൻ, ടി വി അഫ്സൽ, ബാബു എ, ഫവാസ് ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.

Eng­lish Sam­mury: Fruit and veg­etable exports from Ker­ala, includ­ing to Gulf coun­tries, have been sus­pend­ed indef­i­nite­ly from Friday

 

Exit mobile version