Site iconSite icon Janayugom Online

ഫണ്ട് തിരിമറി: യൂത്ത് ലീഗ് നേതാക്കള്‍ക്ക് അറസ്റ്റ് വാറണ്ട്

കത്വ, ഉന്നാവോ ഫണ്ട് തിരിമറിക്കേസിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ തുടങ്ങിയവർക്ക് അറസ്റ്റ് വാറണ്ട്. കേസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ രണ്ട് തവണ കോടതിയിൽ ഹാജരാകാൻ ഇരുവർക്കും സമൻസ് അയച്ചിരുന്നു. എന്നാൽ അഭിഭാഷകരാണ് ഹാജരായത്. തുടർന്നാണ് കോടതി ഇന്നലെ ഇരുവർക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

ജമ്മു കശ്മീരിലെ കത്വയിൽ ദാരുണമായി കൊല്ലപ്പെട്ട ആസിഫയുടെയും ഉന്നാവോയിൽ ബിജെപി എംഎല്‍എയുടെ പീഡനത്തിന് പെൺകുട്ടി ഇരയായ സംഭവത്തിൽ പരാതിപ്പെട്ടതിന്റെ പേരിൽ പിതാവ് കൊല്ലപ്പെട്ട കുടുംബത്തെയും സഹായിക്കാനും നിയമപോരാട്ടം ഏറ്റെടുക്കാനും യൂത്ത് ലീഗ് തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി ഏകദിന ഫണ്ട് ശേഖരണം 2018 ല്‍ നടത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് പിരിവില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. 

യൂത്ത് ലീഗ് ദേശീയ സമിതിയംഗമായിരുന്ന യൂസഫ് പടനിലമാണ് തിരിമറി സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. എന്നാൽ രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് കുന്ദമംഗലം കോടതിയിൽ കേസന്വേഷിച്ച പൊലീസ് സംഘം റിപ്പോർട്ട് നൽകിയത്. ഈ അന്വേഷണ റിപ്പോർട്ട് തള്ളി യൂസഫ് പടനിലം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരാകാൻ രണ്ടു തവണ നോട്ടീസ് അയച്ചെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. 

Eng­lish Summary:Fund diver­sion: Arrest war­rant for youth league leaders
You may also like this video

Exit mobile version