Site iconSite icon Janayugom Online

ജി20 ഉച്ചകോടി; ഡല്‍ഹിയില്‍ കോട്ടകെട്ടി

ജി20 ഉച്ചകോടിയുടെ ഭാഗമായി ഡല്‍ഹിയില്‍ വൻ സുരക്ഷാ ക്രമീകരണങ്ങള്‍. സുരക്ഷയുടെയും ട്രാഫിക് നിയന്ത്രണത്തിന്റെയും ഭാഗമായി സ്കൂളുകള്‍, ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളും അടച്ചിട്ടുണ്ട്. 100,000 പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രദേശത്ത് പട്രോളിങ് നടത്തുന്നത്.
ആയുധങ്ങള്‍, ഉന്നത നിലവാരത്തിലുള്ള എഐ കാമറകള്‍, ജാമിങ് ഉപകരണങ്ങള്‍, പൊലീസ് നായകള്‍ എന്നിവയേയും സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്. ഹോട്ട് ബലൂണുകള്‍ 12 വരെ നഗരത്തില്‍ വിലക്കിയിട്ടുണ്ട്. പാരാഗ്ലൈഡിങ്ങിനും വിലക്ക് ഏര്‍പ്പെടുത്തികൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

കമാൻഡോകള്‍, സ്നിപ്പറുകള്‍, ബോംബ് സ്ക്വാഡുകള്‍, സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന സംഘങ്ങള്‍, ആന്റി ഡ്രോണ്‍ സാങ്കേതിക വിദ്യ, രാസ‑ആണവ ആക്രമണങ്ങള്‍ ചെറുക്കുന്നതിനുള്ള സംഘം, യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയും സുരക്ഷക്കായി തയ്യാറാക്കിയിട്ടുണ്ട്. ഒത്തുചേരലുകള്‍ നിരീക്ഷിക്കുന്നതിനും സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് കമ്മിഷണര്‍ അറിയിച്ചു. 

രാഷ്‌ട്രത്തലവന്മാര്‍ ഉള്‍പ്പെടെ സന്ദര്‍ശകരായ വിശിഷ്ട വ്യക്തികള്‍ക്ക് ആതിഥ്യമരുളാന്‍ 16 ഹോട്ടലുകളാണ് ഒരുങ്ങിയിട്ടുള്ളത്. എല്ലാ ഹോട്ടലുകളുടെയും മേല്‍ക്കൂരയില്‍ സുരക്ഷാ ഏജന്‍സികള്‍ ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.നൂതന നുഴഞ്ഞുകയറ്റ മുന്നറിയിപ്പ് സംവിധാനങ്ങളും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച്‌ ആന്‍ഡ് അനാലിസിസ് വിങ് ഓഫീസര്‍മാര്‍ എന്നിവര്‍ വിദേശ സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഭീകരാക്രമണമുണ്ടായാല്‍ നേരിടാന്‍ നഗരത്തിലെ ഹോട്ടലുകളില്‍ തന്നെ പ്രത്യേക ‘ആയുധശാലകള്‍’ സ്ഥാപിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ നടപടികള്‍ക്കിടെ കമാന്‍ഡോകള്‍ക്ക് ബുള്ളറ്റുകളും മറ്റ് സാമഗ്രികളും തടസമില്ലാതെ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയും. ഹോട്ടലുകളിലെ ആയുധ സംഭരണശാലകളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന്, വയര്‍ലെസ് സെറ്റ് ചാര്‍ജറുകള്‍ എന്നിവയും ഉണ്ടായിരിക്കും. 

Eng­lish Summary:G20 Sum­mit; For­ti­fied in Delhi
You may also like this video

Exit mobile version