Site icon Janayugom Online

ഗഗന്‍ദീപ് സിങ്ങിന്റെ കൊലപാതകത്തില്‍ അന്വേഷണം വേണം: എഐഎസ്എഫ്

ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എഐഎസ്എഫ്) രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് ഗഗന്‍ദീപ് സിങ്ങിന്റെ കൊലപാതകത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്ന് എഐഎസ്എഫ് ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഗഗന്‍ദീപിന്റേത് അപകടമരണമല്ലെന്നും ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും പുറത്തുവരുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും നീതി ഉറപ്പാക്കുന്നതിനും അന്വേഷണം ആവശ്യമാണ്. 

അദ്ദേഹത്തിന്റെ തലയില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകളില്‍ അണുബാധയുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. തലയിലല്ലാതെ അപകടത്തില്‍ സംഭവിക്കാവുന്ന മറ്റ് പരിക്കുകളോ മുറിവുകളോ ശരീരത്തിലില്ലായിരുന്നു. അപകടം നടന്ന ശേഷം ഗഗന്‍ ദീപ് പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. അപകടം നടന്ന മേയ് ഒന്നിന് രാത്രി അഞ്ച് പേരോടൊപ്പം ഗഗന്‍ദീപിനെ കണ്ടതായി അയല്‍ക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നിട്ടില്ല.

പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധം ഉയര്‍ത്തിയ ശേഷമാണ് പൊലീസ് പ്രാഥമിക അന്വേഷണം പോലും നടത്തിയത്. കുറ്റവാളികളും പൊലീസും തമ്മില്‍ ധാരണയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഗഗന്‍ദീപിന്റെ കുടുംബത്തിനും എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കും നീതി ലഭിക്കാനായി സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അന്വേഷണം വഴിതിരിച്ച് വിടാനാണ് നീക്കമെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി ദിനേഷ് ശ്രീരംഗരാജും പ്രസിഡന്റ് വിക്കി മഹേശരിയും അറിയിച്ചു.

Eng­lish Summary:Gagandeep Singh’s mur­der should be probed: AISF
You may also like this video

Exit mobile version