ബംഗളൂരുവിലെ മദനായകനഹള്ളിയിൽ നാല് പുരുഷന്മാർ ഒരു വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. കൊൽക്കത്ത സ്വദേശിനിയായ 34 കാരിയാണ് പീഡനത്തിനിരയായത്. യുവതിയുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും പ്രതികള്‍ കൊള്ളയടിച്ചു. ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന യുവതി നാല് വയസ്സുള്ള മകനോടൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. പുലർച്ചെ 12.15 ഓടെ ഗംഗോണ്ടനഹള്ളിയിലെ വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമികൾ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം 26,000 രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് മദനായകനഹള്ളി പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ബംഗളൂരുവില്‍ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു, പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചു; നാല് പ്രതികളിൽ രണ്ടുപേർ പിടിയിൽ

