Site iconSite icon Janayugom Online

മാലിന്യം കൊണ്ടുതള്ളുന്നവര്‍ സൂക്ഷിക്കുക; ഗുരുവായൂര്‍ നഗരസഭ പിഴയിട്ടത് ഒരു ലക്ഷം രൂപ

wastewaste

പൊതുനിരത്തുകളില്‍ മാലിന്യം കൊണ്ടുതള്ളുന്നവര്‍ക്ക് ഇനിമുതല്‍ പണികിട്ടും. മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധവയ്ക്കാതിരുന്ന സ്ഥാപനത്തിന് ഗുരുവായൂര്‍ നഗരസഭയിട്ടത് ഒരു ലക്ഷംരൂപ. നഗരസഭ 11-ാം വാര്‍ഡില്‍ ചക്കംകണ്ടം ഭാഗത്ത് രണ്ട് സ്വകാര്യ വ്യക്തികളുടെ പറമ്പിനോട് ചേര്‍ന്നുള്ള തോട്ടിലാണ് ബെഡുകള്‍, സോഫകള്‍ എന്നിവയുടെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ വലിയ തോതില്‍ നിക്ഷേപിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട വാര്‍ഡ് കൗണ്‍സിലറും സ്ഥിരംസമിതി അധ്യക്ഷനുമായ എ എം ഷെഫീര്‍ വിഷയത്തില്‍ ഇടപെടുകയും നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ സ്ഥലത്തെത്തി ശുചീകരണ തൊഴിലാളികളെ നിയോഗിച്ച് മാലിന്യം തുറന്ന് പരിശോധിച്ചു. മാലിന്യത്തില്‍ നിന്നും ലഭിച്ച ബില്ലിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സ്ഥാപനത്തിന് നോട്ടീസ് നല്‍കി ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയായിരുന്നു. മാലിന്യം ഇവരെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിക്കുകയും ചെയ്തു. സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ മൊത്തമായി ശേഖരിച്ച് കൊണ്ടുപോകാന്‍ കരാറെടുത്തവരാണ് പ്രവൃത്തിക്ക് പിന്നിലെന്നാണ് സൂചന. മാലിന്യ സംസ്കരണത്തിൽ സംസ്ഥാനതലത്തിൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടിയ ഗുരുവായൂർ നഗരസഭ മാലിന്യ നിക്ഷേപകർക്കെതിരെ കർക്കശമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.

Eng­lish Sum­ma­ry: Garbage haulers beware; The Guru­vayur Munic­i­pal Cor­po­ra­tion imposed a fine of Rs 1 L

You may also like this video

Exit mobile version