Site icon Janayugom Online

ഗൗരി ലങ്കേഷ് വധം; നാല് വര്‍ഷത്തിന് ശേഷം മെയ് 27ന് വിചാരണ ആരംഭിക്കുന്നു

പുരോഗമന എഴുത്തുകാരിയും ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസില്‍ വിചാരണ ആരംഭിക്കുന്നു. കര്‍ണാടകയിലെ പ്രത്യേക കോടതിയില്‍ മെയ് 27 ന് വിചാരണ ആരംഭിക്കും. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് നാല് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

ബൈക്കിലെത്തിയ രണ്ട് പേര്‍ ഗൗരി ലങ്കേഷിന് നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു. ഗൗരി ലങ്കേഷ് പത്രിക എന്ന മാസികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് ബിജെപിയുടെ കടുത്ത വിമര്‍ശകയുമായിരുന്നു. വര്‍ഗീയ വിദ്വേഷത്തിനെതിരെ അവര്‍ കോമു സൗഹാര്‍ദ വേദികെ എന്ന പേരില്‍ ഒരു ഫോറം രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിയതും സംഘപരിവാര്‍ ശക്തികളെ കൊലപാതകത്തിലേക്ക് നയിക്കുന്നതിന് കാരണമായി.

കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം പ്രതികളില്‍ 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഹിന്ദു തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മുഖ്യ സൂത്രധാരന്‍ അമോല്‍ കാലെ ആണെന്നും മറ്റൊരു പ്രതിയായ പരശുറാം വാഗ്മോറാണ് ഗൗരി ലങ്കേഷിനെ വെടിവച്ചതെന്നും സംഘം കണ്ടെത്തി.

മതത്തെ സംരക്ഷിക്കാനാണ് കൊല നടത്തിയത് എന്നാണ് ഗൗരി ലങ്കേഷിന് നേരെ നിറയൊഴിച്ച പരശുറാം വാഗ്മോര്‍ മൊഴിനല്‍കിയത്. കേസിലെ 18-ാം പ്രതിയായ നിഹാല്‍ എന്നറിയപ്പെടുന്ന വികാസ് പട്ടേലിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രൊഫസര്‍ എം എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയ ഇടതുപക്ഷ ആഭിമുഖ്യമുള്ള പ്രവര്‍ത്തകരുടെയും യുക്തിവാദികളുടെയും കൊലപാതകങ്ങളുമായി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നും എസ്ഐടി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

Eng­lish sum­ma­ry; Gau­ri Lankesh mur­der; after four years The tri­al is set to begin on May 27

You may also like this video;

Exit mobile version