ലേബർ കോഡുകൾ അടക്കമുള്ള കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഫെബ്രുവരി 12ന് അഖിലേന്ത്യാ പൊതു പണിമുടക്ക് നടത്തും.
ജനുവരി ഒമ്പതിന് ന്യൂഡൽഹിയിലെ എച്ച്കെഎസ് ഭവനിൽ നടക്കുന്ന ദേശീയ തൊഴിലാളി കൺവെൻഷനിൽ പണിമുടക്ക് പ്രഖ്യാപനമുണ്ടാകും. തിങ്കളാഴ്ച ചേർന്ന സംയുക്ത യോഗത്തിൽ പാർലമെന്റിനകത്തും പുറത്തും മോദി ഗവൺമെന്റ് നടത്തിയ ജനദ്രോഹ നടപടികൾ ചർച്ചയായി.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള ബിജെപി നീക്കം അവസാനിപ്പിക്കുക, സ്വകാര്യ കുത്തകളെ സഹായിക്കാൻ രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025 റദ്ദാക്കുക, കാർഷിക–ഗാർഹിക‑ചെറുകിട ഇടത്തരം വ്യവസായ വൈദ്യുതി ഉപഭോക്താക്കളെയും രാജ്യത്തെ പൊതു വൈദ്യുതി മേഖലയെയും തകർക്കുന്ന കരട് വൈദ്യുതി (ഭേദഗതി) ബില്ലിൽ നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിൽ പ്രതിഷേധിച്ചുമാണ് പണിമുടക്ക്.

