Site iconSite icon Janayugom Online

ജനകീയ പ്രതിഷേധം; വിദേശ ഏജന്റ് ബില്‍ പിന്‍വലിച്ച് ജോര്‍ജിയ

ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് പാസാക്കിയ വിദേശ ഏജന്റ് ബില്‍ പിന്‍വലിച്ച് ജോര്‍ജിയന്‍ സര്‍ക്കാര്‍. ജോര്‍ജിയയില്‍ റഷ്യൻ നിയമം വേണ്ട എന്ന മുദ്രാവാക്യമുയർത്തി നിരവധി പ്രതിഷേധക്കാർ ജോർജിയയുടേയും യൂറോപ്യൻ യൂണിയന്റേയും പതാകകളുമേന്തി പാര്‍ലമെന്റിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അതേസമയം. സര്‍ക്കാര്‍ ഉറപ്പില്‍ വിശ്വാസമില്ലെന്നറിയിച്ച നേതാക്കള്‍ പ്രതിഷേധം തുടരുമെന്നും അറിയിച്ചു. പ്രതിഷേധത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ജലപീരങ്കിയും കുരുമുളക് സ്പ്രേയും പ്രയോഗിച്ചിരുന്നു. പാർലമെന്റ് മന്ദിരത്തിന് നേരെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയെന്നാണ് പൊലീസ് നടപടിയിന്മേലുള്ള സര്‍ക്കാരിന്റെ വിശദീകരണം.

വിദേശ സ്വാധീനത്തിന്റെ സുതാര്യത ആവശ്യപ്പെട്ടുള്ള കരട് നിയമമാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. എന്നാല്‍ രാജ്യത്തെ വ്യക്തികളേയും എന്‍ജിഒകളേയും മാധ്യമങ്ങളേയും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലാണിതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശങ്ങൾക്ക് വെല്ലുവിളിയാണെന്നും വിമര്‍ശന ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ നിയമം വഴി സാധിക്കുമെന്നും ആരോപണമുണ്ട്.

വരുമാനത്തിന്റെ 20 ശതമാനത്തിലധികം വിദേശത്തുനിന്ന് ലഭിക്കുന്ന രാജ്യത്തെ മാധ്യമസ്ഥാപനങ്ങളും സർക്കാരിതര ഗ്രൂപ്പുകളും വിദേശ ഏജന്റുമാരായി സ്വയം പ്രഖ്യാപിക്കേണ്ടി വരും. അല്ലാത്തപക്ഷം എട്ട് ലക്ഷം രൂപ പിഴയും ( 9,600 യുഎസ് ഡോളർ), അഞ്ച് വർഷം തടവുശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് ബില്ലിലെ വ്യവസ്ഥ.

നിലവില്‍ അവതരിപ്പിച്ച ബില്‍, റഷ്യന്‍ നിയമത്തിന്റെ മാതൃകയിലാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. റഷ്യയിൽ സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമർത്താന്‍ ആരംഭിച്ചത് നിയമത്തിനു ശേഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോര്‍ജിയയില്‍ പ്രതിഷേധം നടത്തിയത്. റഷ്യയില്‍ വിദേശത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന എല്ലാ സംഘടനകളെയും വ്യക്തികളെയും വിദേശ ഏജന്റുമാരായി പ്രഖ്യാപിച്ചിരുന്നു.

 

Eng­lish Sam­mury: Geor­gia with­draws for­eign agent bill after days of Peo­ple’s protests

 

Exit mobile version