സ്വർണവില കുതിച്ചുകയറാനും കവർച്ച വർധിക്കാനും തുടങ്ങിയതോടെ നഗരത്തിലെ ബാങ്കുകളിൽ ലോക്കറുകൾക്ക് ആവശ്യക്കാരേറുന്നു. വലിയ വീടുകളിൽ നാലോ അഞ്ചോ അംഗങ്ങൾ മാത്രമായതും വീടു പൂട്ടിയുള്ള കുടുംബ യാത്രകൾ കൂടുകയും ചെയ്തതോടെ സ്വർണം വീട്ടിൽ വച്ചിട്ട് എന്തിന് എന്ന തോന്നലാണ് ജനത്തിന്. എസ്ബിഐ ഉൾപ്പെടെ പ്രമുഖ ബാങ്കുകളുടെയെല്ലാം വളരെ കുറച്ച് ബാങ്ക് ലോക്കറുകൾ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. ഒരു പ്രമുഖ ബാങ്കിന് ജില്ലയിലുള്ള ലോക്കറുകളിൽ ഒഴിഞ്ഞു കിടക്കുന്നത് വിരലിൽ എണ്ണാവുന്നത് മാത്രമാണ്.
93 ശതമാനം ലോക്കറുകളും ബുക്ക്ഡായി. വിവാഹാവശ്യത്തിനായി വാങ്ങുന്ന ആഭരണങ്ങളാണ് ഭൂരിഭാഗം പേരും ലോക്കറുകളിൽ സൂക്ഷിക്കുന്നത്. ചെറിയ ബാങ്ക് ശാഖകളിൽ ശരാശരി 200 ലോക്കറുകളും വലിയ ശാഖകളിൽ ആയിരത്തോളം ലോക്കറുകളും ഉണ്ടാകാറുണ്ട്. സഹകരണ ബാങ്കുകളിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വാണിജ്യ ബാങ്കുകളിൽ ലോക്കർ ഡിമാൻഡ് വർധിച്ചിട്ടുണ്ട്. നഗരമേഖലകളിലാണ് ലോക്കറുകൾക്ക് ആവശ്യക്കാരേറെ. ബ്രാഞ്ചിൽ ആവശ്യത്തിന് ലോക്കർ ഇല്ലെങ്കിൽ തൊട്ടടുത്ത ബ്രാഞ്ചിൽ ബാങ്ക് അധികൃതർ ലോക്കർ സൗകര്യം ഒരുക്കിക്കൊടുക്കും. ഒരിക്കൽ ലോക്കർ സൗകര്യം എടുത്തവർ പിന്നീട് അത് ഉപേക്ഷിക്കാറില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു.
വിദേശത്തേക്ക് മാറിപ്പോകുന്നവരാണ് കൂടുതലും ലോക്കർ സൗകര്യം വേണ്ടെന്നു വയ്ക്കുന്നത്. ലോക്കറിന്റെ വലിപ്പത്തിന് അനുസരിച്ച് നിരക്കിലും വ്യത്യാസം ഉണ്ട്. കൂടുതൽ പേരും മീഡിയം വലിപ്പത്തിലുള്ള ലോക്കറുകളാണ് താൽപര്യപ്പെടുന്നതെന്നും ബാങ്ക് അധികൃതർ പറയുന്നു. ഉപഭോക്താക്കളിൽ ലോക്കറിനെ കുറിച്ച് അവബോധം ഉണ്ടാക്കാനായി ചില ബാങ്കുകൾ ക്യാമ്പയ്നുകളും നടത്താറുണ്ട്.
English Summary: Gold price rise; Lockers are in demand in banks
You may also like this video