Site iconSite icon Janayugom Online

സര്‍ക്കാര്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കൊപ്പം: ബിനോയ് വിശ്വം

ജനങ്ങളുടെ പ്രയാസവും ബുദ്ധിമുട്ടുകളും മനസിലാക്കാൻ കഴിയുന്ന സർക്കാരാണ് കേരളത്തിലേതെന്നും പ്രയാസമനുഭവിക്കുന്ന എല്ലാവരുടെയും കൂടെ സർക്കാരുണ്ടാവുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചില ആളുകൾ വയനാടിനെയും വിലങ്ങാടിനെയും രണ്ട് ധ്രുവങ്ങളിലാക്കി കാണാൻ ശ്രമിക്കുന്നുണ്ട്. എൽഡിഎഫ് സർക്കാർ അങ്ങിനെ കാണുകയില്ല. ദുരിതം അനുഭവിക്കുന്ന എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും വിലങ്ങാട്ടെ ദുരിതമേഖലകൾ സന്ദർശിച്ച ശേഷം ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. വിലങ്ങാടിന്റെ കണ്ണീരൊപ്പാൻ സർക്കാർ കൂടെയുണ്ടാവുമെന്ന ഉറപ്പ് നൽകിയാണ് അദ്ദേഹം മടങ്ങിയത്. 

വിലങ്ങാട് ടൗണിലെ തകർന്ന പാലമാണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. പിന്നീട് രക്ഷാപ്രവർത്തനത്തിനിടയിൽ കുത്തൊഴുക്കിൽ പെട്ട് മരിച്ച മാത്യു മാസ്റ്ററുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് ഉരുൾ പൊട്ടിയ സ്ഥലവും വിലങ്ങാട്ടെ ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദർശിച്ചു. വിലങ്ങാട്ടുണ്ടായത് കനത്തനഷ്ടമാണ്. താൻ മുൻകൈയെടുത്തുണ്ടാക്കിയ പല പാലങ്ങളും മലവെള്ളപ്പാച്ചിലിൽ തകർന്നുപോയതായി അദ്ദേഹം പറഞ്ഞു. സ്ഥലത്തെത്തിയ റവന്യു മന്ത്രി കെ രാജൻ, ജില്ലാ കലക്ടർ സ്നേഹില്‍കുമാര്‍ സിങ് എന്നിവരുമായും ബിനോയ് വിശ്വം സ്ഥിതിഗതികൾ ചർച്ച ചെയ്തു.
ഇ കെ വിജയൻ എംഎൽഎ, സിപിഐ സംസ്ഥാന കൗൺസിൽ അംഗവും നാളികേര വികസന കോർപറേഷൻ ചെയർമാനുമായ ടി കെ രാജൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി ഗവാസ്, നേതാക്കളായ രജീന്ദ്രൻ കപ്പള്ളി, പി സുരേഷ് ബാബു, എം ടി ബാലൻ, രാജു അലക്സ്, വാർഡ് മെമ്പർ ജാൻസി എന്നിവർ ഒപ്പമുണ്ടായിരുന്നു. 

30 ന് പുലർച്ചെയാണ് മലയോരത്ത് പല തവണ ശക്തമായ ഉരുൾപൊട്ടലുണ്ടായത്. ഏക്കർ കണക്കിന് കൃഷിഭൂമി നശിക്കുകയും ഒരു ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 56 വീടുകൾ പൂർണമായും അത്രയും വീടുകൾ ഭാഗികമായും 16 ഓളം കടകളും രണ്ട് അങ്കണവാടികളും തകർന്നെന്നാണ് കണക്ക്. ഉരുൾപൊട്ടലിനെ തുടർന്ന് വിറങ്ങലിച്ചുപോയ വിലങ്ങാട് ടൗൺ സാധാരണ നിലയിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ കടകളിൽ ഭൂരിപക്ഷവും തുറന്ന് പ്രവർത്തനം തുടങ്ങി. 

Eng­lish Sum­ma­ry: Gov­ern­ment with those in need: Binoy Vishwam

You may also like this video

Exit mobile version