Site iconSite icon Janayugom Online

വിലങ്ങാടിന് സര്‍ക്കാരിന്റെ കൈത്താങ്ങ്

ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് സര്‍ക്കാരിന്റെ കൈത്താങ്ങ്. വാണിമേൽ ഗ്രാമപഞ്ചാവയനാട്യത്തിലെ 9, 10, 11 വാർഡുകൾ, നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡും ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. മന്ത്രിസഭാ യോഗതീരുമാന പ്രകാരമാണ് പ്രഖ്യാപനം. വിലങ്ങാട് ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. ശാസ്ത്രീയമായ പഠനം അടക്കം വിലങ്ങാട് നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് റവന്യു മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നൽകിയിരുന്ന താൽക്കാലിക താമസത്തിനുള്ള വാടകയും മരിച്ച നിയമപരമായ അവകാശികൾക്ക് സിഎംഡിആർഎഫിൽ നിന്നുള്ള അധിക എക്സ്ഗ്രേഷ്യയും ഉൾപ്പെടെയുള്ള എല്ലാ ധനാശ്വാസവും ഇവര്‍ക്കും നൽകും. ഉരുൾപൊട്ടൽബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പ്രാദേശിക ജനപ്രതിനിധികൾ ആവശ്യപ്പെട്ടതുപോലെ സൗജന്യ റേഷനും അനുവദിക്കും.

വിലങ്ങാട് ഉളുപ്പൊട്ടൽ ദുരിതബാധിതർക്ക് 6000 രൂപ വീതം വാടകയിനത്തിൽ നൽകും. കൂടാതെ ഓരോ കുടുംബത്തിനും 10000 രൂപ പ്രാഥമിക ധനസഹായവും ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് 300 രൂപ വീതം ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കും ധനസഹായമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം എസ്ഡിആര്‍ഫില്‍ നിന്നും രണ്ട് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുംനല്‍കും. പരിക്കേറ്റവര്‍ക്ക് നിലവില്‍ എസ്ഡിആര്‍ഫില്‍ നിന്നും കൊടുക്കുന്നതിനു പുറമെ അധികമായി സഹായം കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, മുഹമ്മദ് റിയാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Exit mobile version