Site iconSite icon Janayugom Online

മന്ത്രിയെ ക്രിമിനലെന്നു വിളിച്ച് ഗവര്‍ണര്‍; അതേനിലവാരത്തില്‍ മറുപടിയില്ലെന്ന് മന്ത്രി

വീണ്ടും അതിരുകടന്ന പരാമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ക്രിമിനല്‍ ആണെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. എന്നാല്‍ ഗവർണർക്ക് മറുപടി പറഞ്ഞ് നിലവാരം കളയാനില്ലെന്ന് മന്ത്രി പ്രതികരിച്ചു. കേരള സര്‍വകലാശാല സെനറ്റ് യോഗം സംബന്ധിച്ച വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് ‘ക്രിമിനലുകള്‍ക്ക് മറുപടി പറയാന്‍ താനില്ലെ‘ന്ന് ഗവര്‍ണര്‍ പറഞ്ഞത്. വിദ്യാഭ്യാസ മന്ത്രിയെന്ന് അവകാശപ്പെടുന്ന ഒരാള്‍ നിയമവിരുദ്ധമായി സെനറ്റ് യോഗത്തില്‍ കടന്നുകയറിയെന്നും ഗവര്‍ണര്‍ ആരോപിച്ചു. നിയമത്തിന്റെ ലംഘനമാണിത്. അതിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ കേരള സർവകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായിട്ടാണെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലയുടെ ചട്ടങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. വിവാദങ്ങൾ കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖല കലുഷിതമാക്കാൻ സർക്കാരിന് താല്പര്യമില്ല. ഗവർണർ വിവാദം സൃഷ്ടിക്കുന്നത് പുതിയ കാര്യമല്ല. അതിന്റെ പിന്നിലെ താല്പര്യങ്ങൾ വെളിപ്പെട്ടതാണ്. ഗവർണർക്ക് കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി പറയാനാണ് താല്പര്യമെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വളരാനുള്ള സാഹചര്യങ്ങൾ അടച്ചുകളയാനുള്ള ശ്രമമാണ് നടക്കുന്നത്. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാം. എല്ലാറ്റിനും അധികാരി താനാണെന്ന സമീപനം കേരളത്തിന് പരിചിതമല്ലെന്നും അവർ പറഞ്ഞു.

Eng­lish Summary:Governor calls min­is­ter a crim­i­nal; The min­is­ter said that there is no answer at the same level
You may also like this video

Exit mobile version