Site iconSite icon Janayugom Online

ബില്ലുകള്‍ ഒപ്പിടാതെ വീണ്ടും ഗവര്‍ണര്‍ രാജ്

Arif muhammed khanArif muhammed khan
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിടിച്ചുവച്ചിരിക്കുന്നത് നിയമസഭ പാസാക്കി അംഗീകാരത്തിന് നല്‍കിയ എട്ട് ബില്ലുകള്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. കേസ് നടത്താന്‍ മുതിർന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലിന്റെ സേവനം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ അഭിപ്രായം സർക്കാർ തേടിയിരുന്നു. വിശദമായ ചർച്ചകൾക്കുശേഷം പാസാക്കിയ ബില്ലുകളാണ് നീണ്ട കാലയളവിനുശേഷവും നിയമമാകാതെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. നിയമസഭ ചർച്ച ചെയ്ത് പാസാക്കുന്ന ബില്ലുകൾ നിയമമാകാതിരിക്കാന്‍ കാലവിളംബം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബില്ലുകളെ സംബന്ധിച്ച് ഗവർണർ ആവശ്യപ്പെട്ട വിശദീകരണങ്ങളും സ്പഷ്ടീകരണങ്ങളും ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും അദ്ദേഹത്തെ സന്ദർശിച്ച് നൽകിയിട്ടുണ്ട്. അതിനുശേഷവും ബില്ലുകളുടെ കാര്യത്തിൽ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. കേരളത്തിലെ സർവകലാശാലാ നിയമങ്ങളുടെ ഏകീകരണം യുജിസി നിബന്ധനകൾക്ക് അനുസൃതമായി നടപ്പാക്കാനുള്ള ബില്ലിന്റെ കാര്യത്തിൽ പോലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതു കാരണം, സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം സ്തംഭനാവസ്ഥയിലാണ്. കേരള പൊതുജനാരോഗ്യ ബില്ലിനും അംഗീകാരം ലഭിച്ചിട്ടില്ല. ഈ സമീപനം ഭരണഘടനാനുസൃതമാണെന്ന് ശരിയായി ചിന്തിക്കുന്ന ആർക്കും പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഉപദേശവും സഹായവും പ്രകാരമാണ് ഗവർണർ അദ്ദേഹത്തിന് വിവേചനാധികാരം ഉള്ള മേഖലകളിൽ ഒഴികെ പ്രവർത്തിക്കേണ്ടത്. കൊളോണിയൽ ഭരണഘടനകാലത്താണ് ഗവർണർ ജനറലിനും പ്രവിശ്യാ ഗവർണമാർക്കും വിപുലമായ വിവേചനാധികാരങ്ങൾ ഉണ്ടായിരുന്നത്.
1937ൽ പ്രവിശ്യകളിൽ അന്നത്തെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രകാരം തെരഞ്ഞെടുപ്പ് നടന്നപ്പോൾ അഞ്ച് പ്രവിശ്യകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭൂരിപക്ഷം നേടുകയുണ്ടായി. പക്ഷെ, ഗവർണർമാർക്ക് നൽകിയിട്ടുള്ള വിപുലമായ വിവേചനാധികാരങ്ങൾ എടുത്തുമാറ്റണമെന്ന് മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ നിലപാടെടുക്കുകയും മന്ത്രിസഭ രൂപീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ മാറ്റം വരുത്തിയില്ലെങ്കിലും വൈസ്രോയി ആയിരുന്ന ലിൻലിത്ഗോ ഗവർണർമാരുടെ വിവേചനാധികാരങ്ങൾ പ്രയോഗത്തിൽ വരുത്തുകയില്ല എന്ന വാക്കാൽ ഉറപ്പിലാണ് കോൺഗ്രസ് മന്ത്രിസഭ രൂപീകരിക്കാൻ തയ്യാറായത്. ഈ ചരിത്രം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മനസിലാക്കുന്നത് നന്നെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഭരണഘടനയ്ക്ക് വിരുദ്ധമായി ഏതെങ്കിലും ഭാഗം പാസാക്കപ്പെട്ട ബില്ലിൽ ഉണ്ടെങ്കിൽ അക്കാര്യം ശ്രദ്ധയിൽ പെടുത്തുവാനും ഹൈക്കോടതിയുടെ അധികാരങ്ങളെ ബാധിക്കുന്ന ഏതെങ്കിലും വകുപ്പുണ്ടെങ്കിൽ അത് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കുവാനും ഗവർണർക്ക് ഭരണഘടനാപരമായി അവകാശമുണ്ട്. ഇതൊന്നുമില്ലാത്ത സാധാരണ നിയമങ്ങൾക്ക് അംഗീകാരം നൽകാതെ കാലവിളംബം വരുത്തുന്നത് ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിലവിൽ തെലങ്കാന, തമിഴ്‌നാട് എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും സർക്കാരുകൾ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. തെലങ്കാന സർക്കാർ ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യത്തിൽ നിയമപരമായ മാർഗങ്ങൾ തേടാതെ മറ്റൊന്നും സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയില്ല മുഖ്യമന്ത്രി പറഞ്ഞു.

Eng­lish sum­ma­ry; Gov­er­nor Raj again with­out sign­ing the bills

you may also like this video;

Exit mobile version