Site icon Janayugom Online

സുപ്രീം കോടതിയുടെ വിരട്ട് ഏറ്റു; ബില്ലുകളില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

ദീര്‍ഘകാലമായി പിടിച്ചുവച്ചിരുന്ന ബില്ലുകളില്‍ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു ബില്ലില്‍ ഒപ്പിട്ട ഗവര്‍ണര്‍ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാനും തീരുമാനിച്ചു. സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഗവർണറുടെ നീക്കം.
പൊതുജനാരോഗ്യ ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. സർവകലാശാലകളുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ഏഴ് ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്. എട്ട് ബില്ലുകള്‍ ദീർഘകാലമായി പിടിച്ചുവച്ചതിനെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹർജി പരിഗണിച്ച കോടതി, പഞ്ചാബ് ഗവർണർക്കെതിരായ ഹൈക്കോടതി വിധി വായിച്ച് പ്രതികരണം അറിയിക്കാൻ നിർദേശിച്ചിരുന്നു.
ബില്ലുകൾ അനുമതി നൽകാതെ പിടിച്ചുവച്ച് നിയമസഭകളെ മറികടക്കാൻ ഗവർണർക്ക് അധികാരമില്ലെന്നായിരുന്നു പഞ്ചാബ് കേസിലെ വിധി. എന്നാൽ, ഉത്തരവ് വായിച്ചുനോക്കാൻ പറഞ്ഞത് സെക്രട്ടറിയോടാണെന്നും അതിനെക്കുറിച്ച് സെക്രട്ടറിയോടാണ് ചോദിക്കേണ്ടതെന്നുമായിരുന്നു ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വരെ നിലപാട് സ്വീകരിച്ചിരുന്നത്. കോടതി വിശുദ്ധ പശുവാണെന്നും ഗവർണർ പറഞ്ഞിരുന്നു. സുപ്രീം കോടതി ഹർജി പരിഗണിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഗവർണറുടെ തിരക്കിട്ട നടപടിയുണ്ടായത്. 

പൊതുജനാരോഗ്യത്തിന് സമഗ്ര നിയമം

എട്ട് മാസം മുമ്പ് പാസാക്കിയ പൊതുജനാരോഗ്യ ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ നിയമമായി. മാര്‍ച്ച് 21നാണ് 2023ലെ കേരള പൊതുജനാരോഗ്യ നിയമം നിയമസഭ പാസാക്കിയത്. പൊതുജനാരോഗ്യത്തിന് ഏകാരോഗ്യം എന്ന സമീപനമാണ് ബില്‍ മുന്നോട്ടുവയ്ക്കുന്നത്.
രോഗ നിര്‍ണയം, ചികിത്സ എന്നിവയ്ക്കൊപ്പം ആരോഗ്യം പ്രദാനം ചെയ്യുന്ന സാമൂഹ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, രോഗകാരണമാകുന്ന അവസ്ഥകള്‍ ദുര്‍ബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക, കാലാവസ്ഥാ വ്യതിയാനത്തിന്റെയും, മനുഷ്യ‑മൃഗ സമ്പർക്കത്തിന്റെയും ഭാഗമായി പുതിയ വൈറസുകളും രോഗാണുക്കളും പകര്‍ച്ചവ്യാധികളും മഹാമാരികളും പ്രതിരോധിക്കുക തുടങ്ങിയവയാണ് ബില്ലിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. 

you may also like this video

Exit mobile version