Site icon Janayugom Online

വിസിമാര്‍ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍: നിലതെറ്റിയ നീക്കം

ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വിസിമാര്‍ ഇന്ന് രാവിലെ 11.30ന് മുമ്പ് രാജി വയ്ക്കണമെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ആവശ്യം.
ഇന്ന് വിരമിക്കുന്ന കേരള സര്‍വകലാശാലയിലെ വി പി മഹാദേവന്‍ പിള്ള ഉള്‍പ്പെടെയുള്ള ഒമ്പത് വിസിമാര്‍ക്കാണ് രാജ്ഭവന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എംജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂര്‍, കാലിക്കറ്റ്, മലയാളം, ശ്രീ ശങ്കരാചാര്യ, എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും നിയമത്തിന്റെയോ ചട്ടത്തിന്റെയോ പിന്‍ബലമില്ലാത്ത നടപടിക്കെതിരെ അക്കാദമിക് സമൂഹം രംഗത്തെത്തി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം മികവോടെ മുന്നേറുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികള്‍ പോലും പ്രകീര്‍ത്തിച്ചു തുടങ്ങിയതുമുതലാണ് സംഘ്പരിവാറിന്റെ അജണ്ട നടത്തിപ്പുകാരനായ ഗവര്‍ണര്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കെതിരെ നീങ്ങിത്തുടങ്ങിയത്. നിയമനങ്ങളില്‍ ചട്ടവിരുദ്ധമായി ഇടപെടുക, അവശ്യ നിയമനിര്‍മ്മാണങ്ങള്‍ പോലും അനാവശ്യമായി വൈകിപ്പിക്കുക, സെര്‍ച്ച് കമ്മിറ്റിയില്‍ സംഘ്പരിവാര്‍ ആശയക്കാരെ തിരുകിക്കയറ്റുക തുടങ്ങിയ നടപടികളാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായത്. വിസിമാര്‍ക്കെതിരെ ആരോപണമുന്നയിക്കുക, അവരെ അപഹസിക്കുക എന്നിവയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ആര്‍എസ്എസ് നേതാക്കളെ പോലും കവച്ചുവയ്ക്കുന്ന കുപ്രചരണങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. ഇതിനെല്ലാമൊടുവിലാണ് അസാധാരണമായ നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്.
വിസിമാരുടെ രാജി ആവശ്യപ്പെട്ടത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സമാന പ്രതികരണത്തിന് തൊട്ടുപിന്നാലെയെന്നതും ശ്രദ്ധേയമായി. സാങ്കേതിക സര്‍വകലാശാല വിസി നിയമനം സംബന്ധിച്ചുണ്ടായ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ വിധി പുറത്തുവന്ന് ഒരു ദിവസം കഴിഞ്ഞതിനുശേഷമായിരുന്നു അപ്രതീക്ഷിതമായ നീക്കമുണ്ടായത്.
ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെയുള്ള എല്‍ഡിഎഫ് സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍ പോസ്റ്റിട്ടത്. സുപ്രീം കോടതി വിധി എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. ഈ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഗവര്‍ണര്‍ അസാധാരണ ആവശ്യവുമായി രംഗത്തെത്തിയത്. 

ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകുന്നു: കാനം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധികാരമില്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാല നിയമം അനുസരിച്ച് വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിനോ അവരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നതിനോ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകരുതെന്നും കാനം പറഞ്ഞു. 

ജനാധിപത്യം ലംഘിക്കുന്ന നടപടി: സിപിഐ(എം)

തിരുവനന്തപുരം: ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌.
കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പൊതു നയത്തിന്റെ ഭാഗം കൂടിയാണിതെന്നും സിപിഐ(എം) ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: Gov­er­nor wants VCs to resign: The move is off the ground

You may like this video also

Exit mobile version