Site icon Janayugom Online

നയപ്രഖ്യാപനം; സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച് ഗവര്‍ണര്‍

governor

പ്രതിപക്ഷത്തെയും കേന്ദ്രത്തെയും വിമര്‍ശിച്ചുകൊണ്ടാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം ആരംഭിച്ചത്. എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാകാമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു. ഗവര്‍ണര്‍ സഭയിലേക്ക് എത്തിയ സമയത്ത് പ്രതിഷേധിച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ വിമര്‍ശിച്ചു.  പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പ്രതികരിച്ചു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നീതി ആയോഗ് കണക്കുകളില്‍ മാതൃകാപരമായ പ്രകടനമാണ് കേരളം കാഴ്ചവച്ചതെന്ന് ഗവര്‍ണര്‍. ജിഎസ്ടിയില്‍ സംസ്ഥാന വിഹിതം കുറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാനായത് ആശ്വാസമായി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാക്കേജ് നല്‍കി.

കേന്ദ്രത്തിന് എതിരായ വിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു. കേന്ദ്രം സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായും നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ചു. വ്യവസായ നിക്ഷേപത്തില്‍ കേരളം മുന്നോട്ട്. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടി മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 6500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിക്കാത്തത് കേരളത്തെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്തിന്റെ വായ്പാ പരിധിയും കുറച്ചു. സാമ്പത്തിക ബാധ്യതയുടെ കാലത്ത് സഹായിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍. സില്‍വര്‍ ലൈന്‍ പദ്ധതിയെ ഗവര്‍ണര്‍ അനുകൂലിച്ചു. സൗകര്യപ്രദമായ യാത്രയ്ക്കാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും കേന്ദ്രം ഇതിന് അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറ‍ഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതി സൗഹൃദമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനവുമായി കൂടിയാലോചിക്കാതെ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തുന്നതായി ഗവര്‍ണര്‍ അറിയിച്ചു. കണ്‍കറന്റ് ലിസ്റ്റില്‍ കൂടിയാലോചന നടത്തുന്നില്ലെന്നും ഫെഡറലിസത്തെ പ്രതികൂലമായി ഇത് ബാധിക്കുമെന്നും കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ പറഞ്ഞു.

രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം ബി രാജേഷും പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണനും ചീഫ് സെക്രട്ടി, നിയമസഭാ സെക്രട്ടറി തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്. സഭയിലേക്ക് കടന്ന ഗവർണർക്കെതിരെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോഴും ഗോബാക്ക് വിളികൾ പ്രതിപക്ഷ നിരയിൽ നിന്ന് മുഴങ്ങി. ഇതിൽ ക്ഷുഭിതനായ ഗവർണർ പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് പറഞ്ഞ് പ്രസംഗം തുടരുകയായിരുന്നു.

ഒരു മണിക്കൂർ ആറ് മിനിറ്റ് നീണ്ട നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ മടങ്ങി. സ്പീക്കറുടെ അനുമതിയോടെ പ്രസക്തഭാഗങ്ങളാണ് വായിച്ചത്.  സഭയില്‍ ഗോബാക്ക് വിളിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിമര്‍ശിച്ചായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ നേട്ടങ്ങളെ എടുത്തുപറഞ്ഞ പ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനം അടങ്ങിയ ഭാഗവും ഗവര്‍ണര്‍ വായിച്ചു.

 

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

 

Eng­lish Sum­ma­ry: Arif Moham­mad khan’d pol­i­cy dec­la­ra­tion speech begun

 

You may like this video also

Exit mobile version