Site iconSite icon Janayugom Online

ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി; മാതാവിനെ വെറുതെ വിട്ടു

മറ്റൊരാളെ വിവാഹം കഴിക്കുവാനായി കാമുകനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. പാറശാലയില്‍ ഷാരോണെന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.ശിക്ഷാ വിധി നാളെ പറയും. ഗ്രീഷ്‌മയുടെ അമ്മാവനും കുറ്റക്കാരനാണ്.കേസില്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ മാതാവുമായി സിന്ധുവിനെ കോടതി വെറുതെ വിട്ടു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. 

ഗ്രീഷ്മയെ കൂടാതെ യുവതിയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ ഗൂഢാലോചന കേസില്‍ പ്രതികളാണ് 2022 ഒക്ടോബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.വര്‍ഷങ്ങളായി ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലായിരുന്നു. സൈനികന്റെ വിവാഹ ആലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം ജൂസ് ചലഞ്ച് നടത്തി, പാരസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കുടിപ്പിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു.പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. ഇതേത്തുടര്‍ന്ന് ശാരീരിക അവശത നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിനു ശേഷം മരിച്ചു. 2023 ജനുവരി 25 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Exit mobile version