Site iconSite icon Janayugom Online

ജിഎസ്ടി പരിഷ്കരണം; നഷ്ടപരിഹാരം വേണം

കേന്ദ്രത്തിന്റെ ജിഎിസ്ടി പരിഷ്കരണ നിര്‍ദേശം മൂലമുള്ള വരുമാനക്കുറവിന് നഷ്ടപരിഹാരം നൽകണമെന്ന് ബിജെപിയിതര സംസ്ഥാനങ്ങൾ. ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, കർണാടക, കേരളം, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ജിഎ‌‌സ‌്ടി യോഗത്തില്‍ ഈ ആവശ്യം അവതരിപ്പിക്കും. സെപ്റ്റംബർ മൂന്ന്, നാല് തീയതികളിലാണ് ജിഎസ‌്ടി കൗൺസില്‍ യോഗം. നിരക്ക് പുനർനിർണയം ഏകദേശം രണ്ട് ലക്ഷം കോടി രൂപ വരെ വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. നിരക്ക് യുക്തിസഹമാക്കലും വരുമാനനിഷ്പക്ഷതയും സന്തുലിതമാക്കാനെന്ന പേരിലുള്ള നിര്‍ദേശത്തിലൂടെ ഓരോ സംസ്ഥാനത്തിനും ചരക്ക് സേവന നികുതി (ജിഎസ‌്ടി) വരുമാനത്തിൽ നിന്ന് 15–20% നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 20% ജിഎസ്ടി നഷ്ടം സംസ്ഥാന സർക്കാരുകളുടെ ധനകാര്യ ഘടനയെ ഗുരുതരമായി അസ്ഥിരപ്പെടുത്തുമെന്ന് സംസ്ഥാനങ്ങളുടെ യോഗത്തിനുശേഷം ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, കർണാടക ധനമന്ത്രി കൃഷ്ണ ബൈരെ ഗൗഡ എന്നിവര്‍ മാധ്യമപ്രവർത്തകരെ അറിയിച്ചു. 

വരുമാനം സ്ഥിരമാകുന്നതുവരെ അഞ്ച് വർഷത്തേക്ക് നഷ്ടപരിഹാരം നൽകണം. ജിഎസ‌്ടി നടപ്പിലാക്കിയപ്പോൾ വരുമാന‑നിഷ്പക്ഷ നിരക്ക് (ആര്‍എന്‍ആര്‍) 14.4% ആയിരുന്നുവെന്ന് അവര്‍ പറഞ്ഞു. തുടർന്ന് യുക്തിസഹമാക്കലിനെത്തുടർന്ന്, നികുതി നിരക്ക് 11% ആയി കുറഞ്ഞു. നിലവിലെ അഞ്ച്, 12, 18, 28 എന്നീ സ്ലാബ് ഘടനയ്ക്ക് പകരം അഞ്ച്, 18 എന്നീ രണ്ട് നികുതി ഘടനയും ഒരു നഷ്ടപരിഹാര സെസും ജിഎസ‌്ടിയിൽ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്രം നിർദേശിച്ചത്. നിർദേശപ്രകാരം, സാധനങ്ങളും സേവനങ്ങളും ക്ലാസിഫൈഡ് ആയിരിക്കും. സാധനങ്ങളെയും സേവനങ്ങളെയും മെറിറ്റ്, സ്റ്റാൻഡേർഡ് എന്നിങ്ങനെ തരംതിരിക്കുകയും അഞ്ച്, 18% നികുതി ചുമത്തുകയും ചെയ്യും. അത്യാഡംബര വസ്തുക്കൾ തുടങ്ങി തെരഞ്ഞെടുത്ത ചില ഇനങ്ങൾക്ക് 40 ശതമാനം സ്ലാബ് നിർദേശിച്ചിട്ടുണ്ട്. ഇത് ഫലത്തില്‍ സംസ്ഥാന സമ്പദ്ഘടനകളെ ഗുരുതരമായി ബാധിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.
നഷ്ടപരിഹാരം നൽകുന്നതിന് സംവിധാനമുണ്ടാകണമെന്ന് ഹിമാചൽ പ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി രാജേഷ് ധർമ്മാനി, പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമയും ആവശ്യപ്പെട്ടു. വരുമാന സംരക്ഷണം കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷം 2024–25 ആയി നിശ്ചയിക്കണമെന്ന് എട്ട് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. 

Exit mobile version