Site icon Janayugom Online

അമിത്ഷായുടെ അനുയായികളെ തളളി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതില്‍ ഗുജറാത്ത് ബിജെപിയില്‍ പോര് ശക്തമാകുന്നു

ഗുജറാത്തില്‍ കേന്ദ്രമന്ത്രിയും മുന്‍ ബിജെപി അദ്ധ്യക്ഷനുമായ അമിത്ഷായുടെ ഉറ്റ അനുയായികളെയും ഒഴിവാക്കി ഭൂപേന്ദ്രപട്ടേലിനെ മുഖ്യമന്ത്രിയാക്കിയതില്‍ പോര് മുറുകുന്നു. ഇതോടെഗുജറാത്തിലെ ബി.ജെ.പി.യുടെ അവസാന വാക്കെന്ന അമിത് ഷായുടെ പ്രഭാവത്തിന് പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ വരവോടെ മങ്ങലേറ്റിരിക്കുന്നു.അമിത് ഷായുടെ ഇടപെടലിനെത്തുടർന്ന് 2016‑ൽ രാജിവെച്ച ആനന്ദിബെൻ പട്ടേലിന്റെ ഉറ്റ അനുയായിയാണ് ഭൂപേന്ദ്ര. തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നരേന്ദ്രമോദിക്കും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞ ശേഷം ആനന്ദിബെന്നിനെ കൂടി ഓർമിക്കാൻ ഭൂപേന്ദ്ര മറന്നില്ല. “മുൻ മുഖ്യമന്ത്രിയും ഉത്തർപ്രദേശ് ഗവർണറുമായ ആനന്ദിബെന്നിന്റെ അനുഗ്രഹം എനിക്കെപ്പോഴുമുണ്ട്…” എന്നായിരുന്നു വാക്കുകൾ. 2012‑ൽ ഘാട്ട്‌ലോഡിയയിൽ ആനന്ദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് ഭൂപേന്ദ്രയാണ്. 2014‑ൽ മുഖ്യമന്ത്രിയായപ്പോൾ സമ്പന്നമായ അഹമ്മദാബാദ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ചെയർമാനായി തന്റെ അനുയായിയെ അവർ നിയോഗിച്ചു. പട്ടേൽ സമരം, ദളിത് പ്രക്ഷോഭം തുടങ്ങിയവയിൽ വലഞ്ഞ ആനന്ദിബെന്നിനെ മാറ്റാനുള്ള നീക്കം പാർട്ടി അധ്യക്ഷനായ അമിത് ഷായാണ് തുടങ്ങിയത്. പകരം നിതിൻ പട്ടേലിന്റെ പേരാണ് അവർ മുന്നോട്ടുവെച്ചത്. അവസാന നിമിഷം വിജയ് രൂപാണിയെ അമിത് ഷാ നിർദേശിച്ചത് ആനന്ദിബെന്നിനെ ഞെട്ടിച്ചു. ഇക്കാര്യത്തിൽ ഷായ്ക്ക് മോദി പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലത്തിൽ ഭൂപേന്ദ്രയെ മത്സരിപ്പിക്കണമെന്നത് ആനന്ദിബെന്നിന്റെ നിർദേശമായിരുന്നു. ഷായുടെ പക്ഷക്കാർ ബിപിൻ പട്ടേലിന്റെ പേരുമായി വന്നെങ്കിലും ഭൂപേന്ദ്രയ്ക്കാണ് നറുക്ക് വീണത്.


ഇതുംകൂടി വായിക്കുക;ബിജെപി എന്ന പൊങ്ങച്ചം


അഞ്ചുവർഷം കഴിഞ്ഞപ്പോൾ അതേ വിജയ് രൂപാണിയെ മാറ്റിയിട്ട് ഭൂപേന്ദ്രയെ മുഖ്യമന്ത്രിയാക്കുമ്പോൾ അമിത് ഷാ കളത്തിലില്ല. സെപ്റ്റംബർ ആദ്യവാരം കെവാഡിയയിൽ നടന്ന സംസ്ഥാന എക്സിക്യുട്ടീവിലും ഷാ സംബന്ധിച്ചില്ല. പാർലമെന്ററി ബോർഡിൽനിന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് എത്തിയത്. ഞായറാഴ്ചത്തെ നിയമസഭാ കക്ഷിയോഗത്തിലും നഡ്ഡ നിയോഗിച്ച നിരീക്ഷകരാണ് ഉണ്ടായിരുന്നത്. ആനന്ദിബെൻ ഇപ്പോൾ ഗുജറാത്ത് രാഷ്ട്രീയത്തിൽ അപ്രസക്തയാണെങ്കിലും അവരോടുള്ള ഒരു പ്രായശ്ചിത്തം പോലെയായി ഭൂപേന്ദ്രയുടെ തിരഞ്ഞെടുപ്പ്. അതോടൊപ്പം അടുത്ത മുഖ്യമന്ത്രി പട്ടേലാകണമെന്ന് ആവശ്യപ്പെട്ട പ്രബല സമുദായത്തിന്റെ പിന്തുണയും ഉറപ്പാക്കി. മന്ത്രിമാരിൽ ഏറ്റവും സീനിയറായിട്ടും ഇക്കുറിയും നിതിൻ പട്ടേലിൽനിന്ന് മുഖ്യമന്ത്രി പദം അകന്നു നിന്നു. മുഖ്യമന്ത്രി പദം ലഭിക്കാത്തതില്‍ വിഷമമില്ല; ജനങ്ങളുടെ ഹൃദയത്തില്‍ നിന്ന് പുറത്താക്കാനാവില്ലല്ലോ; മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വികാരാധീനനായി നിതിന്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വികാരാധീനനായി നിതിന്‍ പട്ടേല്‍. പാര്‍ട്ടി തനിക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു നിറ കണ്ണുകളോടെ അദ്ദേഹം പറഞ്ഞത്. താന്‍ അസ്വസ്ഥനല്ലെന്നും പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ഏറെക്കുറെ ഉറപ്പിച്ച വ്യക്തി കൂടിയായിരുന്നു നിതിന്‍ പട്ടേല്‍.സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ ഭൂപേന്ദ്ര പട്ടേല്‍ നിതിന്‍ പട്ടേലിനെ വസതിയിലേക്ക് വിളിപ്പിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിതിന്‍ പട്ടേല്‍ മാധ്യമങ്ങളെ കണ്ടത്.ഭൂപേന്ദ്ര പട്ടേല്‍ എന്റെ പഴയ കുടുംബ സുഹൃത്താണ്. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.


ഇതുംകൂടി വായിക്കുക;അമിത്ഷായെ കാത്തിരിക്കുന്നത് കുരുക്കഴിക്കാനാവാത്ത സംഘടനാ പ്രശ്നങ്ങൾ


ഭരണകാര്യങ്ങളില്‍ ആവശ്യമുള്ളപ്പോഴെല്ലാം എന്റെ നിര്‍ദേശം വേണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്,” നിതിന്‍ പട്ടേല്‍ പറഞ്ഞു.മുഖ്യമന്ത്രി പദം ലഭിക്കാത്തതില്‍ താങ്കള്‍ക്ക് വിഷമമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും പാര്‍ട്ടി തനിക്ക് തന്ന പദവിയില്‍ സന്തോഷമുണ്ടെന്നുമായിരുന്നു പട്ടേലിന്റെ പ്രതികരണം.ഞാന്‍ പതിനെട്ടാം വയസ്സുമുതല്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു, തുടര്‍ന്നും പ്രവര്‍ത്തിക്കും. എനിക്ക് പാര്‍ട്ടിയില്‍ സ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും ഞാന്‍ പാര്‍ട്ടിയില്‍ സേവനം തുടരും, പറഞ്ഞു. 30 വര്‍ഷമായി താന്‍ പാര്‍ട്ടിക്കൊപ്പമുണ്ടെന്നും യാതൊരു പരിഭവവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്തിലെ മുതിര്‍ന്ന ബി.ജെ.പി നേതാവായ നിതിന്‍ പട്ടേല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന വ്യക്തികളില്‍ മുന്‍പന്തിയില്‍ ഉള്ളയാളായിരുന്നു. എന്നാല്‍ ആദ്യമായി എം.എല്‍.എയായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം വന്നത്.പ്രഖ്യാപനത്തിന് പിന്നാലെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിരവധി ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും ജനങ്ങളുടെ ഹൃദയത്തില്‍ നിന്നും തന്നെ പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും നിതിന്‍ പട്ടേല്‍ പ്രതികരിച്ചിരുന്നു.ഇന്നലെ വൈകുന്നേരം മെഹ്സാന ടൗണില്‍ നടന്ന ഒരു ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവേ തന്നെപ്പോലെ തന്നെ മറ്റനേകം പേര്‍ക്ക് ഇത്തരം അവസരങ്ങള്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞിരുന്നു.വിജയ് രൂപാണി രാജിവെച്ചതിന് പിന്നാലെ ഗാന്ധിനഗറിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിലായിരുന്നു അടുത്ത മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തത്.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആവശ്യവുമായി ഗവര്‍ണറെ കാണാന്‍ ഭൂപേന്ദ്ര പട്ടേലും വിജയ് രൂപാണിയും പോയപ്പോഴും നിതിന്‍ പട്ടേല്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.ഗഡ്ലോദിയ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് ഭൂപേന്ദ്ര പട്ടേല്‍. നിയമസഭ തെരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നത്.ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍.പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുകേട്ടിരുന്നത്. എന്നാല്‍ ഇവരെയെല്ലാം തള്ളിയാണ് ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി വിജയ് രൂപാണി പ്രഖ്യാപിച്ചത്.
Eng­lish summary;Gujarat BJP fights over Bhu­pen­dra Patel’s rejec­tion of Amit Shah’s followers
You may also like this video;

Exit mobile version