Site icon Janayugom Online

ഗ്യാൻവാപി മസ്ജിദ്; അറസ്റ്റിലായ ഡല്‍ഹി സർവകലാശാല അധ്യാപകന് ജാമ്യം

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ മതവിദ്വേഷമാരോപിച്ച് അറസ്റ്റ് ചെയ്ത ഡല്‍ഹി സർവകലാശാല അധ്യാപകൻ രത്തൻ ലാലിന് ജാമ്യം അനുവദിച്ചു. ഗ്യാൻവാപി വിഷയത്തിലെ ട്വീറ്റിന്റെ പേരിൽ ഇന്നലെയാണ് രത്തൻലാലിനെ അറസ്റ്റു ചെയ്തത്.

ഡല്‍ഹി ഹിന്ദു കോളജിലെ ചരിത്രാധ്യാപകനാണ് രത്തൻ ലാൽ. പള്ളിയുടെ ഉള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെക്കുറിച്ച് രത്തൻ ലാൽ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് അറസ്റ്റിലേക്ക് നയിച്ചത്.

ഇന്ത്യൻ ശിക്ഷാനിയമം 153(A), 295(A) എന്നീ വകുപ്പുകൾ പ്രകാരം മതവികാരം വ്രണപ്പെടുത്തുക, ഭിന്നതയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഡല്‍ഹി നോർത്ത് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡല്‍ഹി സ്വദേശിയായ അഭിഭാഷകൻ വിനീത് ജിൻഡാൽ ആണ് പരാതി നൽകിയത്. ശിവലിംഗത്തെക്കുറിച്ച് അപകീർത്തികരവും പ്രകോപനപരവുമായ പരാമർശം നടത്തിയതായി പരാതിയിൽ ആരോപിക്കുന്നു.

ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയ സംഭവം വളരെ വൈകാരിക സ്വഭാവമുള്ളതും കോടതിക്ക് മുന്നിലുള്ള വിഷയവുമാണെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് രത്തൻ ലാൽ നേരത്തെ പറഞ്ഞിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് ഡല്‍ഹി സർവകലാശാലയിലെ അധ്യാപക വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Eng­lish summary;Gyanvapi Masjid; Arrest­ed Del­hi Uni­ver­si­ty teacher released on bail

You may also like this video;

Exit mobile version