Site iconSite icon Janayugom Online

കാസര്‍കോട് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച് 3 എന്‍ 2 വും എച്ച് 1 എന്‍ 1 രോഗവും സ്ഥിരീകരിച്ചു

പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച് 3 എന്‍ 2 വും എച്ച് 1 എന്‍ 1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഹോസ്റ്റലില്‍ താമസിച്ച ചിലര്‍ക്ക് പനി വന്നിരുന്നു. സംശയത്തിന്റെ പേരില്‍ ഈ മാസം അഞ്ചിന് പനി ബാധിച്ചവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഫലം ലഭിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ വീടുകളിലേക്ക് പിന്നീട് മാറ്റി. ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും ശരീര വേദനയോ പനിയോ അനുഭവപ്പെടുന്നവര്‍ ആശുപത്രിയില്‍ ചികില്‍സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍, ഇത്തരം പനികള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ വി. രാമദാസ് അറിയിച്ചു. 

വായുവിലൂടെ പകരുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണം. ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍, പ്രായമായവര്‍, ഇതരരോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ രോഗലക്ഷണങ്ങള്‍ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ഉടനടി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും ഡോക്ടറെ കാണുകയും ശാസ്ത്രീയ ചികിത്സ സ്വീകരിക്കേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു.ലക്ഷണങ്ങള്‍സാധാരണ പകര്‍ച്ചപ്പനിയുടെയും (വൈറല്‍ ഫിവര്‍) എച്ച് 1 എന്‍ 1 പനിയുടെയും ലക്ഷണങ്ങള്‍ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും.ചികിത്സഎച്ച്1 എന്‍1 വൈറസിനെതിരെ ഉപയോഗിക്കുന്ന Oseltamivir (ഓസള്‍ട്ടാമിവ്യര്‍) മരുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ക്കുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസാ എ വിഭാഗത്തിൽ പ്പെട്ട പനിയാണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം. H1N1, H3N2 എന്നീ വിഭാഗത്തിൽ പ്പെട്ട വൈറസുകളാണ് പനിക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ഒരു കുട്ടിക്ക് കൂടി H1N1 ഉണ്ട് എന്ന് തിരിച്ചറിഞ്ഞിരുന്നു. പനി ബാധിച്ച് ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് ചികിത്സ ഉറപ്പാക്കണമെന്നും കാസര്‍കോട് ജില്ല മെഡിക്കൽ ഓഫീസർ ഡോ ഏ വി രാംദാസ് അറിയിച്ചു. 

കുട്ടികൾക്ക് പനി ബാധിച്ചത് അറിഞ്ഞ ഉടനെ ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ടീം ഇവിടെ ക്യാമ്പ് ചെയ്ത് പരിശോധന നടത്തി. രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയ എല്ലാ കുട്ടികൾക്കും ഹോസ്റ്റലിൽ തന്നെ പ്രത്യേക താമസ സൗകര്യം ഏർപ്പെടുത്തുകയും ആവശ്യമായ ബോധവൽകരണം നൽകുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ ടീം ആവശ്യമായ പരിശോധന നടത്തുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന കുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്. നാട്ടിൽ പനി പടരാൻ സാധ്യത നിലനിൽക്കുന്നതിനാൽ ഗർഭിണികൾ കിടപ്പുരോഗികൾ , മറ്റ് ഗുരുതര രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ജലദോഷം, ചുമ, പനിതൊണ്ട വേദന തലവേദന ശരീര വേദന, ക്ഷീണം, വിറയൽ, എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ ഛർദ്ദിയും വയറിളക്കവും കൂടെ ഉണ്ടാകും. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മറക്കുക, കൈകൾ സോപ്പിട്ട് കൂടെ കൂടെ കഴുകുക. മാസ്ക് ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക, പോഷക ആഹാരം കഴിക്കുക തുങ്ങിയവ അനുവർത്തിക്കണം .രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേക്ക് വൈറസ് വ്യാപിക്കുന്നു. ഇത് ശ്വസിക്കുമ്പോഴും വൈറസിനാൽ മലിനമിക്കപ്പെട്ട വസ്തുക്കളുമായി സന്ധർക്കമുണ്ടാകുമ്പോഴുമാണ് രോഗപകർച്ച ഉണ്ടാകുന്നത്.

Exit mobile version