Site iconSite icon Janayugom Online

ഹജ്ജ്:ആദ്യവിമാനം- ശനിയാഴ്ച കൊച്ചിയില്‍ നിന്ന്

ഈ വര്‍ഷത്തെ ഹജ്ജ് കർമ്മത്തിന് സർക്കാർ മുഖേന പുറപ്പെടുന്ന തീർത്ഥാടകരുമായി ഇന്ത്യയിലെ ആദ്യത്തെ വിമാനം ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 377 യാത്രക്കാരുമായി പുറപ്പെടും.

സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദു റഹ്‌മാൻ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിക്കും. കേരളത്തിൽ നിന്നുള്ള 5758 (പുരുഷന്മാർ 2056,സ്ത്രീകൾ 3702) തീർത്ഥാടകർക്കു പുറമെ തമിഴ്‌നാട്, ലക്ഷദ്വീപ്, അന്തമാൻ, പോണ്ടിച്ചേരി എന്നീ സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1989 തീർത്ഥാടകരും കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴിയാണ് യാത്രയാവുന്നത്.

ഈ മാസം 4 മുതൽ 16 വരെ സൗദി അറേബ്യൻ എയർലൈൻസിന്റെ ചാർട്ടർ ചെയ്ത 20 വിമാനങ്ങളിലായാണ് തീർത്ഥാടകരുടെ യാത്ര. ഓരോ വിമാനത്തിലും 377 തീർത്ഥാടകരുണ്ടാവും.

ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്, തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, പി ടി എ റഹീം എംഎൽഎ, അൻവർ സാദത്ത് എംഎൽഎ, ജില്ലാ കലക്ടർ ജാഫർ മാലിക്, മലപ്പുറം ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി ആർ പ്രേം കുമാർ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.

ആദ്യ വിമാനത്തിൽ പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ ഇന്ന് രാവിലെ 8.30 ന് ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നതിനു മുന്നോടിയായി ആർ ടി പി സി ആർ ടെസ്റ്റിനുള്ള വിപുലമായ പ്രത്യേക സൗകര്യം എയർപോർട്ടിൽ ഒരുക്കിയിട്ടുണ്ട്.

ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, വോളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ, ഹജ്ജ് സെൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇതിനകം ഹജ്ജ് ക്യാമ്പിൽ എത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഹാജിമാരെ സൗകര്യപൂർവ്വം യാത്രയാക്കുന്നതിനു വിപുലമായ സൗകര്യങ്ങളാണ് ക്യാമ്പിൽ ഒരുക്കിയിട്ടുള്ളത്.

Eng­lish summary;Hajj: First flight from Kochi on Saturday

You may also like this video;

YouTube video player
Exit mobile version