Site icon Janayugom Online

ഹനുമാന്‍ ചാലിസ വിവാദം; എംപിയും എംഎല്‍എയും അറസ്റ്റില്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയുടെ ഔദ്യോഗിക വസതിയായ മാതോശ്രീക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന വിവാദ പ്രസ്താവന നടത്തിയ അമരാവതി എംപി നവ്നീത് റാണയേയും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണയേയും അറസ്റ്റ് ചെയ്തു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും പൊലീസിന്റെ നിരോധന ഉത്തരവ് മറികടന്നതിനും ഐപിസി 153 (എ), മുംബൈ പൊലീസ് ആക്ട് 135 വകുപ്പുകള്‍ ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം നടക്കാനിരിക്കെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനായി മാതോശ്രീയിലേക്ക് പോകുന്നില്ലെന്ന് റാണ ദമ്പതികള്‍ അറിയിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

മാതോശ്രീക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പ്രസ്താവനയ്ക്ക് പിന്നാലെ നൂറുകണക്കിന് സേന പ്രവര്‍ത്തകര്‍ റാണ ദമ്പതികളുടെ ഖാറിലുള്ള വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ വസതിക്ക് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. അതിക്രമിച്ചു കയറിയ ശിവസേന പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഉദ്ദവ് താക്കറേയുടെ വസതിക്ക് മുന്നിലും പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിക്ക് മുന്നിൽ വച്ച് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് രവി റാണയും നവനീത് റാണയും പ്രഖ്യാപിച്ചത്. പിന്നാലെ ക്രമസമാധാനം പാലിക്കണമെന്ന് കാണിച്ച് റാണ ദമ്പതികൾക്ക് പൊലീസ് നോട്ടീസ് നല്‍കുകയായിരുന്നു. ഇവരെ തടയാന്‍ മാതോശ്രീക്ക് മുന്നിൽ ഇന്നലെ ശിവസേന പ്രവർത്തകര്‍ കൂട്ടത്തോടെ നിലയുറപ്പിച്ചിരുന്നു.

Eng­lish summary;Hanuman Chal­isa con­tro­ver­sy; MP and MLA arrested

You may also like this video;

Exit mobile version