പഞ്ചാബിൽ പീഡനക്കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. 2018ലെ പീഡനക്കേസിലാണ് ബജീന്ദർ സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. ബേക്കറിയിൽ വച്ച് പരിചയപ്പെട്ട യുവതിയെ പ്രാർത്ഥനാ യോഗത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ യുവതിയുടെ വിശ്വാസം നേടിയെടുക്കുന്നത്. ശേഷം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതായാണ് പരാതിക്കാരി ആരോപിച്ചത്. 2018ൽ ഡല്‍ഹിയിലെ വിമാനത്താവളത്തിൽ നിന്ന് പിടിയിലായ ബജീന്ദർ സിംഗ് പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
കേസിലെ മറ്റ് പ്രതികളായ അക്ബർ ങാട്ടി, രാജേഷ് ചൌധരി, ജതീന്ദർ കുമാർ, സിതാർ അലി, സന്ദീപ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. മറ്റൊരു സ്ത്രീയും ഇയാൾക്കെതിരെ പീഡന പരാതി നൽകിയിട്ടുണ്ട്. ഇതിൽ പൊലീസ് വിചാരണ പൂർത്തിയായിട്ടില്ല.

