Site iconSite icon Janayugom Online

ഹരിയാന സംഘര്‍ഷം; വിദ്വേഷപ്രസംഗം ഉണ്ടാകരുതെന്ന് സുപ്രീം കോടതി

ഹരിയാനയിലെ സാമുദായിക സംഘര്‍ഷത്തില്‍ അസാധാരണമായ ഇടപെടലുമായി സുപ്രീം കോടതി. ഹിന്ദുത്വ സംഘടനകളായ വിഎച്ച്പി-ബജ്‌രംഗ്‌ദള്‍ എന്നിവ ദേശീയ തലസ്ഥാന മേഖലയില്‍ നടത്തുന്ന റാലികളില്‍ സംഘര്‍ഷമോ വിദ്വേഷ പ്രസംഗങ്ങളോ ഉണ്ടാകരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. ഹരിയാനയിലെ നൂഹില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകളും നാശനഷ്ടക്കണക്കും അക്രമങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതും ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്‍ ഷഹീന്‍ അബ്ദുള്ളയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നില്‍ വിഷയം ഉന്നയിക്കപ്പെട്ടതോടെ സുപ്രീം കോടതി അടിയന്തരമായി ഇടപെടുകയായിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ റാലികള്‍ തടയണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം നിരാകരിച്ച കോടതി, അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനൊപ്പം സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചു. സുരക്ഷാ സേനയുടെ വിന്യാസം ശക്തമാക്കണമെന്നും ഉത്തരവിലുണ്ട്. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയായിരുന്നു വിഷയം ഭരണഘടനാ ബെഞ്ചിനു മുന്നില്‍ ഉന്നയിക്കപ്പെട്ടത്. തുടര്‍ന്ന് നടപടികളില്‍ ഇടവേള നല്‍കി ചേംബറിലെത്തി രേഖകള്‍ പരിശോധിച്ച ശേഷം വിഷയം പരിഗണിക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കാനും അടിയന്തര പരിഗണനയ്ക്ക് വിടാനും രജിസ്ട്രിക്ക് ചീഫ്ജസ്റ്റിസ് നിര്‍ദേശം നല്‍കി. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

Eng­lish Sum­ma­ry; Haryana con­flict; Supreme Court says there should be no hate speech

You may also like this video;

Exit mobile version