Site iconSite icon Janayugom Online

വിദ്വേഷ മുദ്രാവാക്യം; ഉത്തരവാദികൾ സംഘാടകരെന്ന് ഹൈക്കോടതി

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ യുക്തമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. റാലിയിൽ പങ്കെടുക്കുന്നവർ മുദ്രാവാക്യം വിളിച്ചാൽ സംഘാടക നേതാക്കളാണ് ഉത്തരവാദികളെന്ന് കോടതി പറഞ്ഞു. സംഭവത്തിൽ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകി. റാലിക്കെതിരെ നൽകിയ ഹർജി തീർപ്പാക്കി.

ഇത്തരം മുദ്രാവാക്യങ്ങൾ ആരു വിളിച്ചാലും കർശന നടപടി വേണമെന്നു വ്യക്തമാക്കിയ കോടതി, റാലികളിൽ എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നത് എന്നും ചോദിച്ചു. പോപ്പുലർ ഫ്രണ്ട് മാർച്ചിലെ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരായ അന്വേഷണ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പോപ്പുലർ ഫ്രണ്ട്, ബജ്റങ് ദൾ റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയുടെ മുൻപാകെ വന്ന ഹർജി ഇന്നു പരിഗണിക്കവെയാണ് കോടതി  ഇക്കാര്യം വ്യക്തമാക്കിയത്.

റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കുട്ടിയെ തിരിച്ചറിഞ്ഞതായി കൊച്ചി കമ്മിഷണർ സി എച്ച് നാഗരാജു അറിയിച്ചു. കുട്ടി എറണാകുളം ജില്ലക്കാരൻ ആണ്. വിവരം ആലപ്പുഴ പൊലീസിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകുമെന്നും കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും സി എച്ച് നാഗരാജു പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തിൽ എത്തിയെന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.

Eng­lish summary;Hate slo­gan; The High Court held the orga­niz­ers responsible

You may also like this video;

Exit mobile version