Site icon Janayugom Online

വിദ്വേഷ പ്രസംഗക്കേസ്: ഡല്‍ഹി പൊലീസിനെതിരെ സുപ്രീം കോടതി

ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി.

കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ധര്‍മ്മ സന്‍സദില്‍ (ഹിന്ദു സമ്മേളനം) വച്ചാണ് ‘ഹിന്ദു രാഷ്ട്ര’ത്തിനായുള്ള പ്രഖ്യാപനം ഉയര്‍ന്നത്. എന്നാല്‍ ഇത് വിദ്വേഷ പ്രസംഗം അല്ല എന്നായിരുന്നു പൊലീസ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ‘മെച്ചപ്പെട്ട സത്യവാങ്മൂലം’ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. സത്യവാങ്മൂലം ഒരിക്കല്‍കൂടി പരിശോധിക്കാനും ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, എ എസ് ഓക്ക എന്നിവരുടെ ബെഞ്ച് ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ഡിസംബര്‍ 19ന് നടന്ന ധര്‍മ്മ സന്‍സദില്‍ തീവ്രവലതുപക്ഷ അനുഭാവിയും സുദര്‍ശന്‍ ടിവി ചീഫ് എഡിറ്ററുമായ സുരേഷ് ചവാങ്കേയാണ് ഹിന്ദു രാഷ്ട്രത്തിനായി പ്രതിജ്ഞയെടുക്കാന്‍ ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തുകൊണ്ട് വിദ്വേഷ പ്രസംഗം നടത്തിയത്. ’ ഈ രാജ്യത്തെ ഹിന്ദു രാഷ്ട്രമായി മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞയെടുക്കുന്നു, ഹിന്ദു രാഷ്ട്രത്തിനായി ഞങ്ങള്‍ പോരാടും, വേണ്ടിവന്നാല്‍ മരിക്കും’ എന്നായിരുന്നു ചവാങ്കേയുടെ പ്രതിജ്ഞ.

ഡൽഹിയിലെ പരിപാടിയും പ്രസംഗങ്ങളും ഒരാളുടെ മതത്തെ ശാക്തീകരിക്കുന്നതിനും അതിന്റെ നിലനിൽപ്പിന് അപകടമുണ്ടാക്കുന്ന തിന്മകളെ അഭിമുഖീകരിക്കുന്നതിനും വേണ്ടിയുള്ളതായിരുന്നുവെന്നാണ് വിവാദ സത്യവാങ്മൂലത്തില്‍ പൊലീസ് പറഞ്ഞിരുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് സഹിഷ്ണുത പുലർത്തണമെന്നും പൊലീസ് അവകാശപ്പെട്ടു.

ഹരിദ്വാറിലും ഡല്‍ഹിയിലും നടന്ന ധര്‍മ്മ സന്‍സദില്‍ മുസ്‌ലിം വിഭാഗത്തിനെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മുന്‍ ഹൈക്കോടതി ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകയുമായ അഞ്ജന പ്രകാശും മാധ്യമ പ്രവര്‍ത്തകനായ ഖുര്‍ബാന്‍ അലിയുമാണ് ഹര്‍ജി നല്‍കിയത്.

അടുത്തമാസം നാലിന് മുമ്പ് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒമ്പതിന് ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.

ഹിമാചല്‍ പ്രദേശില്‍ നടന്ന സമാന പ്രസംഗങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞദിവസം കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേസ് ഈ മാസം 26ന് പരിഗണിക്കും.

Eng­lish summary;Hate speech case: Supreme Court rules against Del­hi Police

You may also like this video;

Exit mobile version