ഉഡുപ്പി നഗരത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ജാഗരണ വേദികെ നേതാവ് അറസ്റ്റിൽ. അജ്ജാർക്കാടിലെ മർനെ നദിബെട്ടു നിവാസി രത്‌നാകർ അമീനാണ് (49) അറസ്റ്റിലായത്.
ശനിയാഴ്ച ഡൽഹി ബോംബ് സ്‌ഫോടന സംഭവത്തെ അപലപിച്ച് ഉഡുപ്പിയിലെ ജട്ക സ്റ്റാൻഡിന് സമീപം ഹിന്ദു ജാഗരണ വേദികെ യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന തരത്തിൽ രത്‌നാകർ അമീൻ പ്രസംഗിച്ചതായി പൊലീസ് പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഉഡുപ്പി ടൗൺ പൊലീസ് ഇൻസ്പെക്ടർ മഞ്ജുനാഥ് വി. ബാഡിഗറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിവരങ്ങൾ ശേഖരിച്ച് പ്രതിയെ പിന്തുടർന്നു.
ചൊവ്വാഴ്ച രാവിലെ രത്‌നാകർ അമീനിനെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത് പിന്നീട് കോടതിയിൽ ഹാജരാക്കി.

