കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ ആരോഗ്യകേന്ദ്രം നിര്‍മ്മിക്കാന്‍ ബജറ്റില്‍ ശുപാര്‍ശ. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ താമസിച്ചുപഠിക്കുന്ന കാമ്പസിന്റെ ആവശ്യങ്ങള്‍ക്കായാണ് ആശുപത്രി ഒരുക്കുന്നത്. 24 മണിക്കൂര്‍ ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭ്യമാക്കുന്ന വിധത്തിലുള്ള ഈ പദ്ധതിക്കായി ഒരുകോടി രൂപ നീക്കിവയ്ക്കും. കാര്യവട്ടം കാമ്പസിലെ ആശുപത്രിസൗകര്യം ടെക്നോപാര്‍ക്കിലുള്ളവര്‍ക്ക് ഉപയോഗപ്രദമാക്കുന്നതും പരിഗണിക്കും. കൂടാതെ കാമ്പസിനായി രണ്ടു ബഗ്ഗിയും ഒരു ആംബുലന്‍സും പുതുതായി വാങ്ങാന്‍ 25 ലക്ഷം രൂപയും വകയിരുത്തി.
കേരള സര്‍വകലാശാല പഠന ഗവേഷണവകുപ്പുകളില്‍ 40 ഒരു വര്‍ഷ പിജി കോഴ്സുകള്‍ ആരംഭിക്കാനും ബജറ്റ് ശുപാര്‍ശ ചെയ്തു. എഐ അധിഷ്ഠിതവും പുതുതലമുറ കോഴ്സുകളാണ് ആരംഭിക്കുന്നത് സംബന്ധിച്ച് വിദഗ്‌ധരുമായി ചേര്‍ന്ന് സിലബസും പ്രോഗ്രാം ഫ്രെയിംവര്‍ക്കും തയ്യാറാക്കും.
ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ നീക്കിവയ്ക്കും. സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എജ്യുക്കേഷന് കീഴില്‍ അഞ്ച് പിജി ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങാന്‍ 20 ലക്ഷം രൂപ വകയിരുത്തി. വിദ്യാര്‍ത്ഥി ക്ഷേമ, അടിസ്ഥാന സൗകര്യ വികസനം, ഗവേഷണം എന്നി കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ കാര്യവട്ടം കാമ്പസില്‍ മാതൃകാ മാലിന്യസംസ്കരണപ്ലാന്റ്, പാളയം കാര്യവട്ടം കാമ്പസുകളിലെ റോഡുകളും ഫുട്പാത്തും നവീകരണം, സെനറ്റ് ഹാളിന്റെ നവീകരണം, കാര്യവട്ടം ക്യാമ്പസിലെ ഗവേഷക യൂണിയനും ഡിപ്പാര്‍ട്ട്മെന്റ്സ് യൂണിയനും പ്രവര്‍ത്തനസഹായം തുടങ്ങിയ തീരുമാനങ്ങളും ബജറ്റിലുണ്ട്.
2026–2027 സാമ്പത്തിക വർഷം 888.33 കോടിയുടെ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് സിൻഡിക്കറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. ജി മുരളീധരൻ അവതരിപ്പിച്ചത്. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി. കേരള സർവകലാശാലയെ ലോകോത്തരമായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ബജറ്റ് തയാറാക്കിയതെന്ന് സിന്‍ഡിക്കറ്റ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ജി മുരളീധരൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മറ്റ് പ്രധാന പദ്ധതികള്‍
* പി കെ റോസി സെന്റര്‍ ഫോര്‍ സിനിമ ആര്‍ക്കൈവ് ആരംഭിക്കാന്‍ നാലുലക്ഷം
* സര്‍വേ റിസര്‍ച്ച് സെന്റര്‍ പുനഃസംഘടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേരുനല്‍കും
* നിര്‍മ്മിതബുദ്ധിയുടെ സഹായത്തില്‍ ഹൃദയാഘാത നിര്‍ണയ ഗവേഷണത്തിന് 20 ലക്ഷം
* സെന്റര്‍ ഓഫ് റെയര്‍ എര്‍ത്ത് ആന്റ് അഡ്വാന്‍സ്ഡ് മെറ്റീയരില്‍ കേന്ദ്രത്തിന് 15 ലക്ഷം
* പാന്‍ക്രിയാസ് കാന്‍സര്‍ നിര്‍ണയ ഗവേഷണത്തിന് 20 ലക്ഷം
* കൊല്ലത്ത് പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ഒരു കോടി രൂപ
* നാലുവർഷ ഓണേഴ്സ് ബിരുദത്തിന് സർക്കാർ കോളജുളിൽ അധ്യാപകരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കും
* വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് സര്‍ട്ടഫിക്കറ്റ് കോഴ്സ്
• വയോധികരായ സ്ത്രീകളുടെ ജീവിത നിലവാരം വിലയിരുത്തുന്ന പഠനത്തിന് അനുമതി
• നാനോടെക്നോളജിയിലൂടെ നൂതന ജൈവവളം നിര്‍മ്മിക്കും.

