Site iconSite icon Janayugom Online

അടുത്ത കോവിഡ് തരംഗത്തിന് സാധ്യത; സജ്ജരായിരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

യുഎസും ദക്ഷിണ കൊറിയയും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, മറ്റൊരു കോവിഡ് തരംഗത്തിനുകൂടി സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. അടുത്ത കോവിഡിനെ നേരിടാൻ ഇന്ത്യയിലെ ജനങ്ങള്‍ സജ്ജരായിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പില്‍ പറയുന്നു.

യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) കണക്കുകൾ പ്രകാരം, രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ കോവിഡ് അണുബാധകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ദക്ഷിണ കൊറിയയിലും കോവിഡ് വര്‍ധനവിന് സാധ്യതയുണ്ട്. 

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജൂൺ 24 നും ജൂലൈ 21 നും ഇടയിൽ, 85 രാജ്യങ്ങളിലായി ഓരോ ആഴ്ചയും ശരാശരി 17,358 കോവിഡ് സാമ്പിളുകൾ SARS-CoV­‑2 വിഭാഗത്തില്‍ പരീക്ഷിക്കപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഈ വർഷം ജൂൺ മുതൽ ജൂലൈ വരെ ഇന്ത്യയിൽ 908 പുതിയ കോവിഡ് ‑19 കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

“മറ്റ് രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിൽ സ്ഥിതിഗതികൾ ഗുരുതരമല്ലെങ്കിലും, കരുതിയിരിക്കേണ്ടതുണ്ട്,” നോയിഡയിലെ ശിവ് നാടാർ സർവകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫസർ ദീപക് സെഹ്ഗാൾ പറഞ്ഞു.കോവിഡ് മരണങ്ങളില്‍ 11 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു.

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് കണക്കുകള്‍ സംബന്ധിച്ച വെബ്സൈറ്റില്‍ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. 279 സജീവ കേസുകളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അസം, ന്യൂഡൽഹി, ഗുജറാത്ത്, കർണാടക, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.

Exit mobile version