Site icon Janayugom Online

ആരോഗ്യ സേവനങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമ പരിധിയില്‍: കക്ഷി അടിച്ചത് സെല്‍ഫ് ഗോളെന്ന് അഭിഭാഷകന്‍ കോടതിയില്‍!

ഡോക്ടര്‍മാര്‍ നല്‍കുന്ന ആരോഗ്യ സേവനങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമം 2019ന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കേസിലെ ബോംബെ ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമാ കോലി എന്നിവരുള്‍പ്പെട്ട ബെഞ്ച് ശരിവച്ചു.

ഹൈക്കോടതി ഉത്തരവ് ശരിവച്ച കോടതി ഹര്‍ജിക്കാര്‍ നല്‍കാനുള്ള പിഴതുകയായ 50,000 അടയ്ക്കാന്‍ നാലാഴ്ചത്തെ സമയം അനുവദിച്ചുകൊണ്ട് ഹര്‍ജി തള്ളി. 2021 ഒക്ടോബറില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ മെഡിക്കോസ് ലീഗല്‍ ആക്ഷന്‍ ഗ്രൂപ്പ് എന്ന സംഘടനയാണ് പ്രത്യേകാനുമതി ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താക്കള്‍ക്ക് ഡോക്ടര്‍മാര്‍ക്ക് എതിരെ പരാതി നല്‍കാനാകില്ലെന്ന പൊതു താല്പര്യ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം റദ്ദാക്കി 2019ല്‍ പുതിയ നിയമം കൊണ്ടുവന്നതിലൂടെ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന സേവനത്തെ ഒഴിവാക്കിയിട്ടില്ല. സേവനം എന്നതിന്റെ നിര്‍വചന പരിധിയില്‍ ഇതും ഉള്‍പ്പെടുമെന്നുമാണ് ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.

പുതിയ നിയമം ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് നടന്ന ചര്‍ച്ചയില്‍ മെഡിക്കല്‍ സേവനങ്ങള്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന മന്ത്രിയുടെ പ്രസംഗമാണ് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ മന്ത്രിയുടെ പ്രസംഗം നിയമത്തിന്റെ പരിധികള്‍ കുറയ്ക്കുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഡോക്ടര്‍മാരുടെ സേവനങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയെങ്കില്‍ അത് വാക്കാലല്ല മറിച്ച് നിയമത്തില്‍ തന്നെ പരാമര്‍ശിക്കേണ്ടിയിരുന്നെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. സേവനം എന്ന വാക്കില്‍ എല്ലാം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ആരോഗ്യ മേഖല എന്ന് മന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിക്കാതെ പോയത് സേവനം എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങളില്‍ അതും ഉള്‍ക്കൊള്ളുന്നു എന്നതിനാലാണ്. താങ്കളുടെ കക്ഷി സെല്‍ഫ് ഗോള്‍ അടിച്ചിരിക്കുകയാണെന്നും ഇത്തരത്തിലൊരു പൊതു താല്പര്യ ഹര്‍ജി അതിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ദാര്‍ത്ഥ് ലുഥറയോടു കോടതി പറഞ്ഞു.

Eng­lish Sum­ma­ry: Health Ser­vices also will be con­sid­ered under Con­sumer Pro­tec­tion Act

You may like this video also

Exit mobile version