Site iconSite icon Janayugom Online

ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയില്‍ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലേക്ക്​ മാറ്റി

ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയില്‍ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലേക്ക്​ മാറ്റി. ജയിലില്‍ ജീവനൊടുക്കാനുള്ള ശ്രമത്തിനിടെയാണ് ഗുരുതരമായി പരിക്കേറ്റ അഫാനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്ത അഫാനെ കഴിഞ്ഞയാഴ്ച വെന്റിലേറ്ററില്‍ നിന്ന്​ മാറ്റിയിരുന്നു. ഓർമശക്തിയടക്കം വീണ്ടെടുത്ത അഫാനെ ജയിലിലേക്ക്​ മാറ്റാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ജയിലധികൃതർ വ്യക്തമാക്കി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഫാന്‍ കഴിഞ്ഞ 25നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

തൂങ്ങി മരിക്കാനുള്ള ശ്രമത്തില്‍ കഴുത്തിലെ ഞരമ്പുകള്‍ക്ക്​ മാരകമായി പരിക്കേറ്റിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാന്‍ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. ഓര്‍മശക്തി നഷ്ടമായാല്‍ വിചാരണയെയും മറ്റും ബാധിക്കും. അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്കെതിരെയുള്ള മൂന്ന്​ കുറ്റപത്രങ്ങള്‍ പൊലീസ് സമര്‍പ്പിച്ചിരുന്നു.സഹോദരന്‍ അഹ്സാന്‍, സുഹൃത്തായ ഫര്‍സാന, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സല്‍മ ബീവി എന്നിവരെ അഫാന്‍ തലക്കടിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. പിതാവ് വിദേശത്ത് കുടുങ്ങിയപ്പോള്‍ അഫാനും ഉമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിന്​ 48 ലക്ഷം രൂപയോളം കടംപെരുകി. ഇതില്‍ വഴക്ക് പറഞ്ഞതിന്റെയും കടംവീട്ടാന്‍ സഹായിക്കാത്തതിന്റെയും വൈരാഗ്യത്തിലാണ് ഉറ്റവരെ അഫാന്‍ കൊലപ്പെടുത്തിയതെന്നാണ് കേസ്. 

Exit mobile version