Site iconSite icon Janayugom Online

ഹൃദയഭേദകം, രക്ഷാപ്രവർത്തനം തുടരും: മുഖ്യമന്ത്രി

CMCM

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ ഉണ്ടായ ദുരന്തം ഹൃദയഭേദകമാണെന്നും സാധ്യമായ എല്ലാ ശക്തിയും മാർഗവും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീടുകൾക്കും ജീവനോപാധികൾക്കുമേറ്റത് വലിയ നാശനഷ്ടമാണ്. മണ്ണിനടിയിൽ പെട്ടവരും ഒഴുക്കിൽ പെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോഡി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് എന്നിവരുൾപ്പെടെ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മുൻ പ്രതിപക്ഷ നേതാവ് തുടങ്ങി ഒട്ടേറെ പേർ വിളിച്ച് ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. 

ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റർ കുടിവെള്ളവുമായി ജലവിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 118 ക്യാമ്പുകളാണുള്ളത്. ആകെ 5,531 ആളുകളെ ക്യാമ്പുകളിൽ താമസിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്ത ബാധിത മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടി ദ്രുതഗതിയിലാണ്. 350 ഓളം വീടുകളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്. ദുരന്തവിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ വയനാട്ടിലേക്ക് തിരിക്കുന്നുണ്ടെന്നും അനാവശ്യമായ അത്തരം സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: Heart­bro­ken, res­cue oper­a­tion will con­tin­ue: Chief Minister

You may also like this video

Exit mobile version