Site iconSite icon Janayugom Online

രാജ്യത്ത് ഉഷ്ണതരംഗം: കൊടുംചൂടിന് ശമനമില്ല

heatheat

രാജ്യത്ത് ഉഷ്ണതരംഗം തുടരുന്നു. ഡല്‍ഹിയില്‍ താപനില 46 ഡിഗ്രിയിലെത്തി. 122 വര്‍ഷത്തിലെ ഏറ്റവും കൂടിയ ചൂടാണ് ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്നത്.
മേയ് രണ്ട് കഴിഞ്ഞാലും ഉഷ്ണതംരഗത്തിന് ശമനമുണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ ഗുജറാത്ത് എന്നിവിടങ്ങളിലെ മേയിലെ താപനില സാധാരണ നിലയേക്കാള്‍ ഉയര്‍ന്നതായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. വടക്കേ ഇന്ത്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരാന്‍ സാധ്യത ഉണ്ടെന്നും മൊഹപത്ര മുന്നറിയിപ്പ് നല്‍കി. അതേസമയം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസിലധികം ചൂട് രേഖപ്പെടുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളിയില്ല.
രാജ്യത്തിന്റെ തെക്കന്‍ ഉപദ്വീപുകളില്‍ ഈ മാസം രാത്രികാലങ്ങളിലും വലിയ ചൂട് അനുഭവപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടും ചൂട് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഉത്തര്‍പ്രദേശിലെ ബണ്‍ഡയില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 47.4 ഡിഗ്രി രേഖപ്പെടുത്തി. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില.
ഡല്‍ഹിയില്‍ കഴിഞ്ഞ ആറ് ആഴ്ചയായി സാധാരണ താപനിലയെക്കാള്‍ നാല് ഡിഗ്രി കൂടൂതലാണ് രേഖപ്പെടുത്തുന്നത്. അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടർന്നാൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിലേക്ക് മാറും.

Eng­lish Sum­ma­ry: Heat wave in the coun­try: There is no cure for extreme heat

You may like this video also

Exit mobile version