സംസ്ഥാനത്ത് അതി ശക്തമായ മഴക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെയോടെ തമിഴ്‍നാടിന്റെ വടക്കൻ തീരത്തെത്തുന്ന ന്യൂനമർദ്ദം വൈകുന്നേരത്തോടെ വടക്കൻ തമിഴ്‌നാട് – തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കൊട്ടെക്കും ഇടയിൽ പുതുച്ചേരിക്ക് വടക്ക് സമീപം കരയിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. കരയിൽ പ്രവേശിക്കുമ്പോൽ കാറ്റിന് 40 മുതൽ 55 കിമി വരെ വേഗതയുണ്ടാകും. പരമാവധി വേഗം 65 കിമി വരെയാകാമെന്നും പ്രവചിക്കപ്പെടുന്നു. തീരദേശ തമിഴ്‌നാട് ആന്ധ്രാ തീരങ്ങളിലും അതിശക്തമായ മഴക്കാണ് സാധ്യത. അതേസമയം തമിഴ്‌നാട് മഴ തുടരുകയാണ്.
കേരളത്തിൽ വ്യാപകമായി ഇടിമിന്നലാട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല. ശനിയാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ തെക്കൻ അന്തമാൻ കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
english summary;heavy rain expected in kerala
you may also like this video;
