Site iconSite icon Janayugom Online

ബിജെപി ജാര്‍ഖണ്ഡിനെ 20 വര്‍ഷത്തോളം കൊള്ളയടിച്ചതായി ഹേമന്ത് സോറന്‍

hemant sorenhemant soren

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ബിജെപി ജാര്‍ഖണ്ഡിനെ 20 വര്‍ഷത്തോളം കൊള്ളയടിച്ചുവെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു ഹേമന്ത് സോറന്റെ വിമര്‍ശനം.2019‑ൽ ജാർഖണ്ഡിലെ മഹാന്മാരുടെ ആശീർവാദത്തോടെ സംസ്ഥാനത്തിന്‍റെ ഭരണം ഞാന്‍ ഏറ്റെടുത്തു.

ജാര്‍ഖണ്ഡ് എന്ന വൃക്ഷത്തിന് വെള്ളമൊഴിച്ച് വളര്‍ത്തുകയും അതിന്‍റെ വേരുകള്‍ക്ക് ശക്തി പകരുകയുമായിരുന്നു എന്‍റെ കര്‍ത്തവ്യം. ബിജെപി ഇരു കരങ്ങളാലും ആ വൃക്ഷത്തെ കൊള്ളയടിച്ചു. ഹേമന്ത് സോറന്‍ എക്‌സില്‍ കുറിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങി മുഖ്യമന്ത്രി പദം വീണ്ടും ഏറ്റെടുത്തിട്ട് നൂറ് ദിവസം പിന്നിട്ട കാര്യവും അദ്ദേഹം എക്‌സില്‍ കുറിച്ചു. ജാര്‍ഖണ്ഡിലെ ജനങ്ങളുടെ ഉന്നമനത്തിനായി ജെഎംഎം സർക്കാർ ചെയ്‌ത പ്രവർത്തനങ്ങളും ഹേമന്ത് സോറന്‍ ഓര്‍മിപ്പിച്ചു.

20 വർഷത്തോളം വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ നിന്ന് ബിജെപി ജനങ്ങളെ മാറ്റി നിർത്താൻ ശ്രമിക്കുകയായിരുന്നു എന്ന് ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) വിമര്‍ശിച്ചു. അതേസമയം, ജാർഖണ്ഡിന്റെ സ്വത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഭാര്യയും ജാർഖണ്ഡ് എംഎൽഎയുമായ കൽപന മുർമു സോറന്‍ പറഞ്ഞു.

81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭയിൽ നവംബർ 13, 20 തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23‑ന് വോട്ടെണ്ണും. ജാർഖണ്ഡിൽ ആകെ 2.60 കോടി വോട്ടർമാരാണുള്ളത്. 1.31 കോടി പുരുഷന്മാരും 1.29 കോടി സ്‌ത്രീകളുമാണ്. സംസ്ഥാനത്ത് ആകെ 11.84 ലക്ഷം കന്നി വോട്ടർമാരുണ്ട്.

Exit mobile version