Site iconSite icon Janayugom Online

നാല് വയസ്സുകാരിയായ മകളെ കൊന്ന് പൂളിലെറിഞ്ഞു; ഇന്ത്യൻ വംശജയായ ഡോക്ടറുടെ ഫോൺ സന്ദേശം പുറത്ത്

അമേരിക്കയിലെ ഫ്ലോറിഡയിൽ നാല് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകളുമായി യുഎസ് അധികൃതർ. ഒക്ലഹോമയിൽ നിന്നുള്ള പീഡിയാട്രീഷ്യൻ ഡോ. നേഹ ഗുപ്ത (37) തന്റെ മകൾ ആര്യ തലാത്തിയെ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചുവെന്ന് വരുത്തിത്തീർക്കാൻ നടത്തിയ വ്യാജ 911 കോൾ റെക്കോർഡിംഗാണ് അന്വേഷണ ഏജൻസികൾ പുറത്തുവിട്ടത്. 2025 ജൂണിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

ഫ്ലോറിഡയിലെ ഒരു വാടക വീട്ടിൽ താമസിക്കവെ മകൾ അബദ്ധത്തിൽ പൂളിൽ വീണുവെന്നാണ് നേഹ പൊലീസിനെ അറിയിച്ചിരുന്നത്. തനിക്ക് നീന്തൽ അറിയില്ലെന്നും മകളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും ഇവർ കരഞ്ഞുകൊണ്ട് ഫോണിലൂടെ പറയുന്നതായി റെക്കോർഡിംഗിലുണ്ട്. കുട്ടി പൂളിന്റെ അടിത്തട്ടിലാണെന്നും അനക്കമില്ലെന്നും ഇവർ ഡിസ്പാച്ചറോട് പറയുന്നുണ്ടെങ്കിലും, കുട്ടിയെ പുറത്തെടുക്കാൻ ശ്രമിക്കണമെന്ന നിർദ്ദേശം ഇവർ അവഗണിക്കുകയായിരുന്നു. പാരമെഡിക്കൽ സംഘം എപ്പോൾ എത്തുമെന്നായിരുന്നു ഡോക്ടറുടെ പ്രധാന ചോദ്യം.

എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ നേഹയുടെ വാദങ്ങൾ പൊളിഞ്ഞു. കുട്ടിയുടെ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളം കണ്ടെത്തിയില്ല. കുട്ടി സ്വിമ്മിംഗ് പൂളിൽ വീഴുന്നതിന് മുൻപേ മരിച്ചിരുന്നുവെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം മറച്ചുവെക്കാനായി മൃതദേഹം പൂളിൽ കൊണ്ടുപോയി ഇട്ടതാണെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് അറസ്റ്റിലായ നേഹ ഗുപ്ത ഇപ്പോൾ ജാമ്യമില്ലാതെ ജയിലിലാണ്.

സംഭവം നടക്കുമ്പോൾ കുട്ടിയുടെ പിതാവ് ആര്യയുടെ പൂർണ്ണമായ സംരക്ഷണ ചുമതലയ്ക്കായി കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു. നേഹയുടെ മാനസികനിലയെക്കുറിച്ച് അദ്ദേഹം നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തന്റെ മകളെ ഒക്ലഹോമയിൽ നിന്ന് ഫ്ലോറിഡയിലേക്ക് കൊണ്ടുപോയ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പോലീസിന് മൊഴി നൽകി. അതേസമയം, കുട്ടിയുടെ മരണം അപകടമാണെന്നാണ് നേഹയും അഭിഭാഷകരും വാദിക്കുന്നത്. കേസിൽ മെയ് മാസത്തിൽ വിചാരണ തുടരും.

Exit mobile version