Site icon Janayugom Online

ഹൈക്കോടതി ചീഫ് ജസ്റ്റിന് നേരെ അതിക്രമം

ഹൊക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനുനേരെ അര്‍ധരാത്രി കാര്‍ തടഞ്ഞ് അസഭ്യവര്‍ഷം. കൊച്ചി വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തിൽ വരുന്നതിനിടെ ഗോശ്രീ പാലത്തില്‍വച്ച് കാർ തടഞ്ഞു നിർത്തുകയായിരുന്നു. ‘ഇത് തമിഴ്‌നാട് അല്ല’ എന്ന് പറഞ്ഞായിരുന്നു ആക്രമണം.

സംഭവത്തില്‍ ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോ എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ തടഞ്ഞ് ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായാണ് അദ്ദേഹത്തിന്റെ ​ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നത്. എന്നാല്‍ പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കണ്ടെയ്ന‍ർ ലോറി ഡ്രൈവറാണ് അറസ്റ്റിലായ ടിജോ. മദ്യപാനിയായ ഇയാൾ ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഇയാളെ മുളകുകാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഇയാള്‍ക്കെതിരെ ഇടുക്കിയില്‍ വധശ്രമത്തിനും സ്ത്രീകളെ ആക്ഷേപിച്ചതിനും മറ്റുമായി രണ്ട് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വിശദമായ അന്വേഷണത്തിലാണ് തങ്ങളെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആരാണ് കാറിലെന്ന് തനിക്ക് അറിയില്ലെന്ന വിശദീകരണമാണ് ഇന്ന് ടിജോ പൊലീസിനോട് പറഞ്ഞത്. താന്‍ തമിഴ്‌നാട്ടുകാരനല്ലേ എന്ന ടിജോയുടെ ചീഫ് ജസ്റ്റിസിനോടുള്ള ചോദ്യം പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ഇയാളുടെ ഇരുചക്രവാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Eng­lish Sam­mury: high court chief jus­tice s maniku­mar attacked in kochi

 

Exit mobile version