Site icon Janayugom Online

മൂന്നുവയസുകാരന്റെ മരുന്നിന് ജിഎസ്‌ടി ഒഴിവാക്കണമെന്ന് ഹൈക്കോടതി

സ്പൈനൽ മസ്കുലർ അട്രോഫി രോഗമുള്ള മൂന്നു വയസുകാരന്റെ മരുന്നിന് ജിഎസ്‌ടി ഒഴിവാക്കി നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കുഞ്ഞിന്റെ അമ്മ കേന്ദ്ര ധനമന്ത്രിക്ക് അപേക്ഷ നൽകിയിട്ടുള്ള സാഹചര്യത്തിലാണു നികുതി ഒഴിവാക്കി മരുന്ന് നൽകാൻ വിതരണക്കാരായ എറണാകുളത്തെ എഡിഎസ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സിന് ജസ്റ്റീസ് പി ഗോപിനാഥ് നിർദേശം നൽകിയത്. ജിഎസ്‌ടിയടക്കം ഒരു ബോട്ടിലിന് 6.07 ലക്ഷം രൂപ നൽകിയാണ് ഇപ്പോൾ മരുന്ന് വാങ്ങുന്നതെന്നും 60000 രൂപ ജിഎസ്‌ടി ഒഴിവാക്കിത്തരണമെന്നുമാവശ്യപ്പെട്ടാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്. സ്വിറ്റ്സർലൻഡിൽനിന്ന് ഇറക്കുമതി ചെയ്യുന്ന റിസ്ഡിപ്ലം എന്ന മരുന്നാണ് കുഞ്ഞിന് നൽകുന്നത്. 

ഇറക്കുമതി ചെയ്യുന്ന ജീവൻരക്ഷാ മരുന്നുകൾക്ക് നികുതിയിളവ് നൽകാൻ 2014ൽ ഉണ്ടാക്കിയ മാർഗനിർദേശ പ്രകാരം ഇളവനുവദിക്കാൻ കേന്ദ്ര ധനമന്ത്രിയെ ചുമതലപ്പെടുത്തി 2018 മാർച്ചിലെ ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനം നിലവിലുണ്ട്. ഇതനുസരിച്ച് കഴിഞ്ഞ ഒക്ടോബറിൽ നികുതിയിളവ് തേടി ധനമന്ത്രാലയത്തിന് ഹർജിക്കാരി അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇനിമുതൽ വാങ്ങുന്ന മരുന്നിന് നികുതി ഒഴിവാക്കി ഉത്തരവിടാനും നൽകിയ ജിഎസ്‌ടി തുക മടക്കി നൽകാനും സർക്കാരുകളോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടു ഹർജിക്കാരി കോടതിയെ സമീപിച്ചത്. 

Eng­lish Summary:High Court to waive GST on three-year-old’s medicine
You may also like this video

Exit mobile version