Site iconSite icon Janayugom Online

ഐഫോൺ 12 മോഡലില്‍ ഉയര്‍ന്ന റേഡിയേഷൻ; വില്പന വിലക്കി ഫ്രാന്‍സ്

ഉയര്‍ന്ന റേഡിയേഷൻ ലെവലുകൾ കാരണം ആപ്പിൾ ഐഫോൺ 12 മോഡൽ ഫ്രാൻസിൽ വിൽക്കുന്നത് വിലക്കി. ഫ്രാന്‍സിലെ റേഡിയോ ഫ്രീക്വന്‍സികള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയായ എഎന്‍എഫ്ആര്‍ ആണ് ഐ ഫോണ്‍ 12ന്റെ വില്‍പന നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിട്ടത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് വിവരം റിപ്പോർട്ട് ചെയ്‌തത്‌.

യൂറോപ്യന്‍ നിലവാരമനുസരിച്ച് കിലോഗ്രാമിന് 4.0 വാട്സ് മാത്രമേ അനുവദിക്കുക. എന്നാല്‍ ഐ ഫോണ്‍ 12ന്റെ സ്പെസിഫിക് അബ്സോര്‍ബ്ഷന്‍ റേറ്റ് (SAR Val­ue) 5.74 ആണെന്ന് എഎന്‍എഫ്ആര്‍ കണ്ടെത്തി. വിറ്റുപോയ ഫോണുകളിലെ എസ്എആര്‍ തോത് ഉടന്‍ യൂറോപ്യന്‍ പരിധിയില്‍ എത്തിച്ചില്ലെങ്കില്‍ അവയും തിരിച്ചുവിളിക്കേണ്ടിവരുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. കയ്യിലോ പോക്കറ്റിലോ വയ്ക്കുന്ന ഫോണില്‍ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ മനുഷ്യശരീരം എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നതിന്റെ തോതുവച്ചാണ് റേഡിയേഷന്‍ നിലവാരം അണക്കുന്നത്.

ഫ്രാന്‍സില്‍ ഐ ഫോണ്‍ 12 വില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. വിറ്റുപോയ ഫോണുകളിലെ പ്രശ്നം സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റ് വഴി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രി ഴാങ് നോയല്‍ ബാരെറ്റ് പറഞ്ഞു. രാജ്യത്തെ നിയമം ഡിജിറ്റല്‍ ഭീമന്മാര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായും എഎന്‍എഫ്ആര്‍ കണ്ടെത്തലുകള്‍ പങ്കുവയ്ക്കുമെന്ന് ബാരെറ്റ് അറിയിച്ചു.

Eng­lish Summary:High radi­a­tion on iPhone 12 mod­el; France bans sales

You may also like this video

Exit mobile version