Site icon Janayugom Online

ഹിജാബ് നിരോധനം; ഹൈക്കോടതി ഉത്തരവിനെതിരെ സമസ്ത സുപ്രീം കോടതിയിൽ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത സുപ്രീം കോടതിയിൽ ഹർജി നൽകി. നിരോധനം ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമെന്ന് സമസ്ത പറഞ്ഞു. ഖുറാൻ വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റി എന്നാണ് ഹർജിയില്‍ പറയുന്നത്. സമസ്ത ജന. സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് ഹർജി സമര്‍പ്പിച്ചത്.

മുസ്ലിം സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ മുഖവും, കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കർഷിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഴുവൻ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സമസ്ത വ്യക്തമാക്കി.

അനിവാര്യമായ മതാചാരങ്ങൾ പാലിക്കാൻ ഭരണഘടനയുടെ 25 ആം അനുച്ഛേദം നൽകുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. ഈ നിരോധനം ബഹുസ്വരതയ്ക്കും, എല്ലാവരെയും ഉൾക്കൊള്ളുക എന്ന നയത്തിനും എതിരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപെടുത്തുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ലെന്നും സമസ്ത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ യൂണിഫോമിന് മുകളിൽ അതെ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ മുസ്ലിം പെൺകുട്ടികളെ അനുവദിക്കണമെന്നാണ് അഭിഭാഷകൻ സുൽഫിക്കർ അലി പി എസ് മുഖേനെ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

eng­lish summary;Hijab ban; Samas­tha in the Supreme Court against the High Court order

you may also like this video;

Exit mobile version