Site icon Janayugom Online

കോണ്‍ഗ്രസ് കിതയ്ക്കുന്നു

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കിതയ്ക്കുന്നു. സംസ്ഥാനത്തെ രൂക്ഷമായ ഭരണവിരുദ്ധ വികാരം പോലും മുതലെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സര്‍ക്കാരിനെതിരായ വികാരം തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയുന്ന നേതാക്കളുടെ അഭാവം സംസ്ഥാനത്ത് പാര്‍ട്ടിയെ അലട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അന്തരിച്ച മുന്‍മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന് പകരം വയ്‌ക്കാവുന്ന നേതാവിനെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇക്കാരണത്താല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ആരെയും ഉയര്‍ത്തിക്കാട്ടാതെയാണ് ഹിമാചലിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം. വീരഭദ്ര സിങ്ങിന്റെ ഭാര്യയും എംപിയുമായ പ്രതിഭാ സിങ്‌, പ്രതിപക്ഷ നേതാവ്‌ മുകേഷ്‌ അഗ്നിഹോത്രി, പ്രചാരണ വിഭാഗം അധ്യക്ഷന്‍ സുഖ്‌വിന്ദര്‍ സിങ്‌ സുക്കു എന്നിവരുടെ പേരുകള്‍ക്കാണ്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്.

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതും സംസ്ഥാനത്ത് തിരിച്ചടിയായി മാറി. പ്രിയങ്ക ഗാന്ധിയൊഴികെ ദേശീയനേതാക്കളാരും ഹിമാചലിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. പ്രിയങ്കാ ഗാന്ധി ഇന്നലെ കാന്‍ഗ്ര ജില്ലയില്‍ പ്രചാരണം നടത്തി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ അഗ്നിപഥ് പദ്ധതി പിന്‍വലിക്കുമെന്ന് പ്രിയങ്ക തെരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചു. അതേസമയം ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അടക്കമുള്ള നേതാക്കള്‍ ഹിമാചലിലെ പ്രചാരണത്തില്‍ സജീവമാണ്. കേന്ദ്ര‑സംസ്ഥാന ഭരണത്തിന്റെയും പണക്കൊഴുപ്പിന്റെയും പിന്‍ബലത്തില്‍ ബിജെപി കാടിളക്കി നടത്തുന്ന പ്രചാരണത്തോട്‌ ഒപ്പമെത്താന്‍ കോണ്‍ഗ്രസിന് കഴിയാത്ത സാഹചര്യവുമുണ്ട്.

കോണ്‍ഗ്രസ് പിന്നിലേക്ക് വലിഞ്ഞതോടെ ബിജെപി ഇത്തവണയും അധികാരം നിലനിര്‍ത്തുമെന്നാണ് തെരഞ്ഞെടുപ്പ് സര്‍വേകള്‍ അഭിപ്രായപ്പെടുന്നത്. 68 സീറ്റുകളില്‍ ബിജെപിക്ക് 41 ഉം കോണ്‍ഗ്രസിന് 25ഉം സീറ്റുകള്‍ ലഭിക്കുമെന്നും ആം ആദ്മി അക്കൗണ്ട് തുറക്കില്ലെന്നുമാണ് പ്രവചനം. ബിജെപിക്ക് 46 ശതമാനവും കോണ്‍ഗ്രസിന് 42 ശതമാനവും വോട്ടുകള്‍ ലഭിക്കും. ആം ആദ്മി പാര്‍ട്ടിക്ക് രണ്ട് ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും ഇന്ത്യ ടിവി സര്‍വേ പറയുന്നു. അതേസമയം ഒരുലക്ഷത്തില്‍ താഴെ വോട്ടര്‍മാരാണ് മിക്ക മണ്ഡലങ്ങളിലും ഉള്ളത്. വോട്ട് ശതമാനത്തിലെ നേരിയ മാറ്റവും സംസ്ഥാനത്തെ വിജയപരാജയങ്ങളെ സ്വാധീനിക്കുമെന്നും സര്‍വേകള്‍ വിലയിരുത്തുന്നുണ്ട്.

Eng­lish Sum­ma­ry: Himachal Pradesh Elections
You may also like this video

Exit mobile version